സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Wednesday, 15 October 2014

കാവിലൊരു മേളം

കാവിലൊരു മേള-
     മതു പടയണിത്താളം
വന്ദിച്ചു നിന്നു
    നിലാവിന്റെ വെട്ടം
മണലില്‍ തരികളെ
    തൊട്ടിലാക്കി
ആടിത്തുടങ്ങി
    പിശാചു മൂര്‍ത്തി.
 
ദേവിചരിതം
   ഒഴുകുന്ന ഗീതം
പാടുന്നചുണ്ടില്‍
    മാറ്റൊലിത്താളം
ഉള്‍ത്തടം വിങ്ങും
    കണ്ണിലെല്ലാം
തുടിക്കുന്ന താളം
    പടയണിത്താളം

കളരിയിലെത്തുന്നു
   കോലം
ഭക്തിയില്‍ മുങ്ങിയ
   നേരം
കൈമണിത്താളം
   തപ്പുതാളം
ഉയരുന്നു നെഞ്ചിന്റെ
  ജീവതാളം

Friday, 30 May 2014

കുരുവിക്കൂട്

മുറ്റത്തുള്ളൊരാ
മരച്ചില്ലയിലൊരുകൂടു
കണ്ടവള്‍ മധുരഹാസം തൂവി.

ചെറുനാരുകളെത്ര
കോര്‍ത്തുകൊണ്ടാ
മലര്‍ക്കുടം പോലൊരു കൂട്.

തെന്നലില്‍
സ്പര്‍ശമേറ്റിട്ടൂയലാടി
കളിച്ചിരുന്നൊരാ കൂട്ടില്‍

കളകളം പാടിയിരുന്നൊരു
കുരുവിയെകണ്ടവള്‍
ആകാംഷപൂണ്ടാല്‍.

മെല്ലെ പടികേറി
പുരപ്പുറമെത്തിയനേരമാ തൂവല്പക്ഷി
പറന്നുമാറി ദൃക്കയച്ചു.

പിന്നെയാക്കൂടിന്റെ-

യുള്ളിലേക്കായ് കണ്ണയച്ചവള്‍
എകാഗ്രമായ് നിന്നു.

ചെറുവെള്ളാരം
കല്ലുകള്‍പോല്‍ മൂന്നുമുട്ടകള്‍
കണ്ടുതന്‍ മനം കുളിര്‍ത്തു.

തിരിഞ്ഞൊന്നു നോക്കിയനേരം
അമ്മക്കുരുവിയും  അവളുടെ ഉദരത്തി
ലേക്കു നോക്കുന്ന പോല്‍

അവിടെയുമുണ്ട്
പിറവിക്കായ്
കാത്തിരിക്കുന്നൊരമ്മമനസ്സ്.

Wednesday, 2 April 2014

കാറ്റ്

മിണ്ടാതെപോയ കാറ്റിന്റെ 
         കൂടെയെന്റെ
ആത്മാവും ഊര്‍ന്നു
           പോകയായ്..

ചിതറിക്കിടക്കുന്ന 
          നഗ്നപുഷ്പത്തിന്‍
സുഗന്ധവും  
        എന്റെ കൂടെവന്നു

പാഴ്മരച്ചില്ലയില്‍ 
        ഉറങ്ങിനിന്നിടും
പഴുത്തിലകളും 
        കൂട്ടമായ് വന്നു

നിലാവിന്റെ 
         നിശബ്ദവലയമിക്കാറ്റില്‍
ചൂളം വിളികളായ്
          ഭേദിച്ചുപോയ്

തണുത്തഭൂമിതന്‍ 
         മാറില്‍തെന്നി-
യാകാശം താണ്ടി 
         പായുന്ന കാറ്റേ

താഴേക്കു നോക്കൂ..
         എന്റെ മെയ്ത്തടം
നിദ്രയില്‍ത്തന്നെ, 
          നിദ്രയില്‍ത്തന്നെ.

പ്രഭാതംവരെ 
          കാത്തുകിടക്കുമെന്‍
ദേഹത്തിലേക്കാത്മാവിനെ
          മടക്കിടുക.

ഉണരട്ടെ ഞാന്‍ 
         ആ പുലരിയില്‍
വീണ്ടുമാക്കാറ്റായ് 
           എന്നെ ചുറ്റിനടക്കൂ..

Thursday, 6 February 2014

രമവിഷാദം

അക്ഷികളെത്ര സാക്ഷികളെത്ര
പക്ഷമതിന്മദം കക്ഷികളെല്ലാം
മൃത്യുകഠോരം ചെമ്പട ക്രൂരം
സത്യമെശ്രേഷ്ഠം രഥ്യമസമരം
ഭവ്യമിതേവ കാരണവര്‍ത്തേ
ദിവ്യമനേവം സങ്കുചവര്‍ത്തേ
അരുണസമേതേ കാരാഗ്രഹഃസ്തേ
ചിരകാലമണ്ഡലേ സുഷുപ്തിതേ !
പുനരുദ്ധൂതം തമസ്സോമയാമഹം
തനുനിശ്ചേതനം തിരസ്കരമന്യം
കനിവതുതേടും ധീരവനിതെ..
ഉണരുമതിനെന്‍ വിസ്ഫോടനം


Friday, 10 January 2014

ഇരുളിന്റെ തോഴി

എന്റെ  മനസിന്റെ തിരുമുമ്പിലുണ്ടെന്നും
മായാത്ത  അഴകിന്റെ  മുഖബിംബം
നിനവിന്റെ നൂലിഴ നെയ്തെടുത്തീടുന്നു
കനിവിന്റെ നീരാള സ്പര്‍ശനങ്ങള്‍

പിന്‍പെ പൊഴിച്ചിട്ട പുഷ്പ ശരണിയി-
ലെന്റെ കാല്പാടുകള്‍ പതിഞ്ഞിടുന്നു
നീയറിഞ്ഞീടുമോ എന്റെ കുളിര്‍മകള്‍
നിന്റെ കാല്പാടുകള്‍ കവര്‍ന്നിടുമ്പോള്‍

വഴിനടത്തിയ ഹസ്തമാര്‍ഗങ്ങള്‍തന്‍
നേര്‍രേഖയും മാഞ്ഞുപോകുന്നു ദൂരെ
ഊന്നുവടികളില്‍ കാലം വരച്ചിട്ട
ഓര്‍മ്മതന്‍ പാതകളാണെന്റെ ജീവിതം

തമസിന്റെ കൂട്ടിലെ വെണ്ണിലാപക്ഷിയായ്
നീയെന്റെയുള്ളില്‍ സ്ഫുരിച്ചിടുന്നു
സ്വതന്ത്ര,നീയെന്റെ മനസിന്‍ വിഹായസില്‍
ചക്രവാളപ്പെരുമയോളം പറക്കണം


Monday, 9 December 2013

മഴ

അകത്തെ മുറിയില്‍
ഇരുള്‍വെട്ടിയ മിന്നല്‍
പുറത്തെ വരാന്തയില്‍
തൂവാനമാട്ടം

ചിരിച്ചിപ്പി മഴനീര്‍
വിഴുങ്ങി മൗനം ഭജിച്ചു
മകനെന്‍ നെഞ്ചില്‍
അമര്‍ന്നു ഞരങ്ങീ

പൂവിലെ തേന്‍കണം
 മായം കലര്‍ന്നു
അതിരിലെ കല്ലിന്റെ
 മണ്ണും ഒലിച്ചുപൊയ്

സന്ധ്യക്കു സിന്ദൂരമില്ലാത്ത
നേരം കനത്തു
ചിറകിന്റെ നാമ്പുകള്‍
കുതിര്‍ന്നിരിക്കാമെന്റെ
പക്ഷിക്കു, ചേക്കേറിടും
ചില്ലകള്‍ ആടിത്തിമിര്‍ത്തു

ഇടിനാദം പൊതിഞ്ഞ രഹസ്യം
പ്രപഞ്ചം കവര്‍ന്നു
കാതിലെ ശബ്ദം പലരിലും
ഒരുപോല്‍ മുഴങ്ങി

രാത്രിയിലെന്റെ ചെറുവള്ളം
ഒഴുകില്ല.
കരപൂകി നിന്നൊരാ കടത്തുവള്ളം
പറഞ്ഞു.

ആലിപ്പഴം ഓടില്‍ താളം
തിമിര്‍ത്തു
എന്റെ ഉള്ളിലെ നാവിനും
എന്തോ മധുരം ചുവച്ചു

നീളെ കൈവഴിത്തോടുകള്‍
കവിഞ്ഞീടാം,
വരമ്പുകള്‍ വഴുക്കു
കൂട്ടിയെടുത്തിടാം

ജനലിന്റെ ചാരെ
മഴയുടെ ശ്ബ്ദം
കണ്ണട മങ്ങിയിരിക്കുന്നു
മഴയുടെ  സൗന്ദര്യം
കാണുവാന്‍.
എങ്കിലും എന്റെ
നെഞ്ചിലെ മഴക്കും
അതേ താളമാവാം


Monday, 4 November 2013

പുലരി

മിഴിമാഞ്ഞ ദൂരം അതിലൂടെ യാത്ര 
കനലൂതും കാറ്റില്‍ പരാഗം എരിഞ്ഞു

വിരല്‍തുമ്പു നീട്ടീ, ഗദ്ഗദം  പാടി
നിലാവിന്റെ യാത്രാ  കിഴക്കിലേക്കായ്


തളിരുകള്‍ തുള്ളിയില്‍ താലം എടുത്തു
കുളിരിന്റെ  മാറില്‍ വെണ്‍കതിര്‍ പൂകി


അതിരിന്റെ വെട്ടം അലിവിന്റെ ബാഷ്പം
കവര്‍ന്നു, പൂവിന്റെ ഉള്ളം തുടിച്ചു.

ചരല്‍ക്കുന്നുമിന്നി, തുമ്പികള്‍ പാറി
ശ്യാമം പരന്നൂ, കിളികള്‍ പറന്നു

പുഴകളില്‍ ഓളം ചുഴലാട്ടമാടി
കരയില്‍ കതിര്‍പുഞ്ചിരി പൂവിട്ടുനിന്നു

ആഴിയില്‍ മുഖം നോക്കിമിനുക്കി-
കതിരോന്‍ ഇന്നിന്റെ യാത്ര തുടങ്ങി.
 
വാരിജവദനം തരലിളിതയായ് നിന്നീ-
പുലരിതന്‍ പാലൊളി ഉള്ളില്‍ വിളങ്ങി

Tuesday, 29 October 2013

ആര്‍ദ്രം

ശൈലസമം മമ ചിത്തം ചീന്തിയ
അരുവിയിലേതോ മധുകണം
മമത പൂത്തീട്ടുള്‍വനത്തില്‍, ശലഭ-
മൊഴുക്കിയ തീര്‍ത്ഥമാവാം !

അക്ഷിക്കു പാത്രമോ..? നീണ്ടൊരീ
വനികയില്‍ അനുരാഗപുഷ്പഹരം
തൂവര്‍ഷമോ മറന്നീത്തലത്തില്‍
രോമാഞ്ച വര്‍ഷമായ് പൂവസന്തം

ബാഹ്യമുഖം കല്ലില്‍ മെയ്തെടുത്ത്
മാനസപുത്രന്റെ കല്‍ത്തുറുങ്കാക്കി
ആര്‍ദ്രമാം മാനസപൊയ്കയില്‍ വിരിയും-
മലരായ് ഉള്‍വനം പൂകി നില്പ്പൂ

മാറ്റൊലികൊണ്ട പരിജനമനവും
മധുകണം നുകരാന്‍ തേടിയെത്തും
ശിലതന്‍ കാതില്‍ മെല്ലെയോതും
നിര്‍മ്മല സ്നേഹ മന്ത്രതരംഗം

Wednesday, 16 October 2013

ഒറ്റക്കുന്ന്

പച്ചവിരിച്ചൊരു കുന്നിൻ ചരുവിലെ 
ഒറ്റയടിപ്പാത !
ചുവപ്പുകലർന്നൊരു  വാനം കണ്ടേൻ
എന്തൊരു ചേലാണേ  !


പൊങ്ങിപ്പറന്നുപോം  പക്ഷികളെല്ലാം
ചേക്കേറും കൂടിതാണേ !
മെല്ലെയൊളിച്ചൊരു പകലിന്റെ പവിഴത്തെ
ചുംബിച്ച  മേടാണേ !


ചുറ്റുമുളങ്കാട്‌  വേലിക്കകത്തൊരു വീട്ടിൽ
തെളിയുന്ന ദീപമുണ്ടേ !
ആർദ്രമായ്‌ നില്ക്കുന്ന പുല്ച്ചെത്തട്ടിലെ
വാസികളേവരുമുണ്ടേ !


അരുവിത്തടത്തിലെ ആശാനു കീഴിൽ
പരലുകൾ പാഞ്ഞിടുന്നേ !
രാത്രിയിലങ്ങനെ കുന്നിൻ മുകളിൽ
താരവസന്തം പൂത്തിടുന്നേ !




Saturday, 20 July 2013

പിഞ്ചുമർദ്ദനം

പഴുതുപൂട്ടി പിറന്നു മണ്ണില്‍
അഴികള്‍ കാവലായ്നിന്നു മുന്നില്‍
കരുണകാട്ടിയ കാട്ടാള ഹസ്തം
അരിഞ്ഞെടുത്തു തളിരിന്‍ സ്വപ്നം

ഒറ്റയാനായ് പറ്റമാകാന്‍, ചുറ്റുവട്ടം-
പെറ്റിടുന്നു നന്മ വറ്റിയ കണ്ണുകള്‍
മുലമണം ചെപ്പിടാന്‍, അറവുകാലന്‍
അലഞ്ഞിടും ചോര ചത്ത വീഥിയില്‍

വിണ്ടുകീറിയ ഭൂമിയില്‍, പുക്കിള്‍ക്കൊടി
കണ്ടിടാതെ തണ്ടുവാറ്റിയസുരതം
കരച്ചിലിന്റെ നെറുകയില്‍, കറുത്തിടും
പുരപൊളിച്ചൊരീ സ്വര്‍ഗം