സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Thursday 5 July 2018

മറവിയുടെ സംഗീതം

മറന്നു പോയെന്നു 
നടിച്ചവളെന്നെ 
തിരിഞ്ഞൊന്നു നോക്കുവാൻ 
മടിച്ചുവോ.,.?
തിരഞ്ഞു നടന്നൊരാ
കാറ്റിനോടൊന്നു
പറഞ്ഞു ധരിപ്പിച്ചെൻ
ഹൃദയസംഗീതം..
അരുതെന്നു ചൊല്ലിഞാൻ
വീണുമയങ്ങുന്ന
ചിന്താസഞ്ചാര വീഥികൾ
ശൂന്യമൊ..?
കരുതലിൻ പ്രാന്തപ്രദേശങ്ങൾക്കൊപ്പം
കറുത്തിരുണ്ടു പോയുവോ
നിന്റെ മൗനരാഗങ്ങൾ..?
മഴകാറ്റുപോലെ വീശിയാർദ്രമാം
സ്വപനച്ചിറകുകൾ
തഴുകുന്ന എന്റെ സിരകളിലാണോ
നിന്റെസ്ഥാനം..?
നീതന്നെയോർത്തു നോക്കുവിൻ
നിന്നിലെ ഇന്നിന്റെ വെളിച്ചം പകർന്നത്
ഞാനല്ലയോയെന്നു...?
നാട്യങ്ങളെ, നീയിന്നിവളെ ജീവിക്കുവാൻ
പഠിപ്പിച്ചുവോ..നീറുന്ന ഓർമ്മകളുമായ്..

സല്ലാപം


ആദ്യസ്‌നേഹം


സൃഷ്ടികൾ




മാനസസരസ്

നീലയും വെള്ളയും

വിദ്യാലയ ഓർമ്മകൾ 
പകരുന്ന  നിറങ്ങളെപ്പോഴും 
നീലയും വെള്ളയും തന്നെ 

കുപ്പായ രഹസ്യങ്ങൾ  
ഒളിച്ചിടാതെ, വരാന്തയിൽ
നീളെ ഓടിക്കളിച്ചൊരു കാലം 
പിന്നെ തുള്ളികളിച്ചോരു കാലം 

മഴയത്തു  നനഞ്ഞു  നടന്നു 
പോകും സ്വപ്നസഞ്ചാരികൾ  
നമ്മെളെന്നും  ധരിച്ചിരുന്നത് 
നീലയും  വെള്ളയും  തന്നെ

നീല തൂവൽ പക്ഷിയായ് 
പാദസരങ്ങൾ കിലുക്കി 
പറന്ന  പെൺകിളി പാടിയ 
പാട്ടുകൾ കൊതിയോടെ 
കേട്ടിരുന്നെത്ര  കാതോരങ്ങൾ

വെളുത്തൊരാകാശവും 
നീല സാഗരവും  പോലെ ;
ലയിച്ചിരുന്ന  പ്രണയ സല്ലാപ
പുഷ്പങ്ങൾ വിരിഞ്ഞ തീരങ്ങൾ 
ഈ  നിറങ്ങളല്ലാതെ മറ്റെന്തു?

ഓണത്തിങ്കൾ പൂവ്

ഇന്നലെ രാവിന്റെ കളിത്തോഴിയായ് 
അമ്പിളി പൂന്തോണി ഒഴുകിയെത്തി
ഓണ നിലാവിന്റെ കയ്യിൽ പിടിച്ചവൾ 
പോന്നോണ പൂവായ് വിരിഞ്ഞു നിന്നു 

കളിവാക്കുചൊല്ലി  ചിരിതൂകവേ 
മനസ്സിൽ നിറയ്ക്കാം  കുഞ്ഞോർമകൾ 
കിളിവാതിൽ നീളെ കണ്ണായാക്കാം
നിന്നിലെ സുഗന്ധമായ് മാറാം പൂവേ..

കണ്ണാരംപൊത്തി  കളിയാടാവേ 
മുന്നിൽ വരയ്ക്കാം പൂക്കളങ്ങൾ 
വെയിലൊളിയിൽ  മിന്നും  മധുനുകരാം 
തിരുവോണ സ്വപ്‌നങ്ങൾ ചൊല്ലാം പൂവേ..

പൂങ്കാറ്റായ്.. സംഗീതമേ

പൂവിരിയുന്നൊരു കൂട്ടിലേ
പൂങ്കാറ്റായ്.. സംഗീതമേ..  
തേൻ ചൊരിയുന്നൊരു പാട്ടിലേ 
അനുരാഗ താളങ്ങളേ... 
മഴയായ് പൊഴിയും  ആവോളവും 
നിനവിൽ  നിറയും  ശലഭങ്ങളായ് 
സംഗീതമേ... ഈ  കൂട്ടിലെ..
സംഗീതമേ... 
ചിറകടിയുണരും  കുളിരോളമായ് 
കുറികിടാം ഈണങ്ങളായ്... 
സംഗീതമേ.... ഈ  കൂട്ടിലെ 
സംഗീതമേ...
(പൂവിരിയുന്നൊരു....)                       

പലായനം

ഒരു ദേശത്തൊരുപാട് പൂക്കൾ 
ഒരേ നിറത്താൽ 
ഒരുപോലെ  വിരിഞ്ഞിവർ
ഒരുപോലെ മണം  പരത്തിയവർ 
ഒരേ  തേൻ രുചി പകരുന്നവർ.. 
കാറ്റത്താടി മറ്റുദേശത്തെ
വിലാസിനികളാം പൂക്കളെ നോക്കിനിന്നു, 
ഇങ്ങനെയെങ്കിലും; 
ഇവരോ  പരസ്‌പരം ശത്രുക്കളത്രേ..
മുള്ളുകൾ പടവാളായ് വീശി നടന്നവർ 
പുറമെ കണ്ടാൽ  സുന്ദരം..
തമ്മിൽ തമ്മിൽ പോരും... 
യുദ്ധം നിത്യം.. നശിച്ചൊരു 
ദേശത്തു എങ്ങനെ വാഴും... 
ചിന്തകൾ വിതറിയ ദേശം തേടി 
പലായനമായവർ  
അവിടെ വിരിയാം മറ്റൊരു 
പൂവായ്..  ഉള്ളിൽ രക്തം 
മണക്കുന്ന പൂവായ്...
ദേശ ദേശാന്തരങ്ങളിൽ 
ചിതറുന്ന പൂക്കളായ്..    [16/4/2018]


ഭൂമി വന്ദനം

പരിജന പൂജിതേ 
പരിപാലിക്കുക നമ്മേ 
സുമലത  വന്ദിതേ 
ചിരിതൂകുകയെന്നുമേ 
ഹരിചിര സഖിയേ 
രാഗവിലോലമാകണേ 
മായജനി ധരിത്രി
മൃദു-പതമാകണേ പാദം  
മധുരവാഹിനി നമാം 
മന്ദമാരുതനേകേണമേ 
സമുദ്രവസിതെ ജനനി 
തിരയിൽ നിറയണമെന്നുമേ 
പർവ്വതനിരാംഗിണി 
ഋതുസഞ്ചാരമൊരുക്കണേ 
നിത്യനിരാമയി ധരണി 
ഈ പാദസ്പർശമേ പുണ്യം