സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Thursday 6 December 2018

തൂലികത്തുമ്പിലെ മരണവെപ്രാളം














ശബരിമല അയ്യൻ

പതിനെട്ടു പടികേറി എത്തിടും മുന്നിൽ 
തെളിയുന്ന പൊരുളാണെന്റെയയ്യൻ 
നീ തേടിയലയുന്ന ദൈവ ചേതസ്സു 
നീതന്നെയെന്നു ചൊല്ലുമയ്യൻ  
കനിതേടി മലതാണ്ടി വ്രതമേറ്റു ചെന്നിടും 
ചിന്മുദ്ര സന്നിധിയെന്റെയയ്യൻ  

"സ്വാമി അയ്യൻ ശരണ ഗാഥയയ്യൻ 
പൂങ്കാവനത്തളിരിന്റെ  നാഥനയ്യൻ"

ഋതുമതിയെ ആചാര പൊരുളറിയിച്ചിടും 
നൈഷ്ഠിക ചേതസ്സാണെന്റെയയ്യൻ 
മതഭേതമില്ലാതെ വർണമേതില്ലാതെ 
ഏകത്വമോതുന്നൊരെന്റെയയ്യൻ 
ഇരുമുടിയേന്തി നെയ്‌നിറച്ചെത്തുമ്പോൾ 
അഭിഷേകം ചെയ്യുവാനോതുമയ്യൻ
  
"സ്വാമി അയ്യൻ ശരണ ഗാഥയയ്യൻ 
പൂങ്കാവനത്തളിരിന്റെ  നാഥനയ്യൻ"

പതിനെട്ടു മലയുടെ മലയനായ്  വാഴും 
പന്തളവാസനാം ബാലനയ്യൻ
തന്ത്രമന്ത്രാർച്ചിത  ശരണധ്വനികളാൽ 
മോക്ഷപർവ്വം പകർന്നേകുമയ്യൻ 
നിർമ്മാല്യ  ഭൂതനായ് കരളിൽ കഴിയുന്ന 
ആശ്രയ ഭാവമാണെന്റെയയ്യൻ 

"സ്വാമി അയ്യൻ ശരണ ഗാഥയയ്യൻ 
പൂങ്കാവനത്തളിരിന്റെ  നാഥനയ്യൻ"

-രാജീവ്‌ ഇലന്തൂർ 

രാജിക്കത്ത്

എൻ്റെ പ്രണയചക്രവാളത്തിൽ 
നിത്യവസന്തപ്രതീകമായൊരു  
ചുമന്ന പൂവുണ്ടായിരു;ന്നവിടെ- 
പരാഗിണിയായൊരു ശലഭമുണ്ട്   
പൂവ് കൊഴിയാതിരിക്കാനും, 
ശലഭം ആയുസ്സിനുവേണ്ടിയും 
അനന്തതയോടു കേണിരുന്നു. 
തേന്മഴയാൽ  ചുറ്റുമുള്ള ലോകം 
മധുര മനോഞ്ജമായിരുന്നു.

ഒന്നിൻ്റെയും പൂജ്യത്തിൻ്റെയും 
ലോകത്തിലേക്ക് ഞാൻ തള്ളപ്പെട്ടു 
അവിടെ   മുഴുവൻ ഒരേനിറമുള്ള 
പ്രകാശമാണ്; പൂവിൻ്റെ വൈകാരിക 
ഉദയാസ്തമനങ്ങൾ  നിശ്ചലമായ് 

ഈ ചക്രവാളസീമയിൽ 
പുലരിയും സന്ധ്യയും 
കറുപ്പിൻ്റെ മൂടുപടമണിഞ്ഞു. 
ഗഗനത്തിലെ  ശീല്കാരമേഘങ്ങൾ 
തണുത്തുറഞ്ഞുപോയി 
വിരലുകളാൽ ഞെരുങ്ങു-
ന്നക്ഷരങ്ങൾ പകരുന്ന ചിന്താഭാരം 
താങ്ങാതെ; കുളിരുപകരുന്ന- 
കണ്ണാടിക്കൂട്ടിലെയിരിപ്പിടം 
മുള്ളുകളായി തറച്ചു 

ഉടലിൻ്റെ ബാഷ്പാരേണുക്കളിലിനിയും 
മധുരം ബാക്കിയുണ്ടാം; ജീവൽത്തുടിപ്പിലെ 
കളഞ്ഞുപോയൊരെൻ പ്രണയമാനസത്തെ 
തിരികെവിളിക്കണം;പച്ചപുതച്ചൊരു 
ചുമന്നകലികയിൽ  നിന്നൊരു പൂവാകണം.
അതിനൊരു കത്ത് അനിവാര്യം..
അതിനൊരു കത്ത് അനിവാര്യം..
Respected Sir, 
I regret  to inform you of my resignation 
from my current position as Software Engineer...