സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Tuesday 15 January 2013

പഞ്ചവടി

ഗൗതമിതീരം വിളങ്ങിനിന്നീ 
പഞ്ചവടിതന്നുടെ ഭംഗിയാലേ.

അഗസ്ത്യനാം മുനിയിന്നു കാട്ടിയീപൂവനം
ആരണ്യമദ്ധ്യത്തില്‍ മോദമോടെ

ലോകനാംരാമനും സീതയും
ലക്ഷ്മണ-
നോടൊത്തു, പൂകിയീ വാസഭൂവില്‍

തല്‍ക്ഷണം രാമനും സൗമ്യഭാവം വെടിഞ്ഞു-
ഗ്രനായ് മാറിയീ ഭാവിയോര്‍ത്ത്.

എങ്കിലും ചുറ്റുമുള്ളാഭംഗി കണ്ടിട്ടു-
ശാന്തനായ് മാറിയിന്നീ ഭവാനും

പൂക്കളും ശാന്തമാം താമരപൊയ്കയും
നിര്‍ഭയം പാടുന്ന പക്ഷികളും

ലാസ്യമായ് ആടുന്നീ  മയൂരവൃന്ദവും-
പൂമണം വീശിയിളംതെന്നലും

ലക്ഷ്മണന്‍ തീര്‍ത്തൊരു പര്‍ണ്ണശാലയില്‍
മൂവരും മോദമായ് വാണിടുന്നു.

കൂട്ടിനായ് എത്തിയാ ജഡായുംകൂടി
കാവലായ് മറിയീ ഹര്‍മ്മ്യത്തിനും

ശാന്തിയും സംതൃപ്തിയും പരന്നീ-
പ്പഞ്ചവടിയും വിളങ്ങിനിന്നു

ജാനകി-രാമ പ്രണയം വളര്‍ന്നീ
ഗോദാവരിതന്‍ തെളിനീരുപോല്‍

ഋതുക്കളും മാറുന്നു,പൂക്കളും വിരിയുന്നു
നിത്യവസന്തമായിപ്പൂവനം

അങ്ങനെ വാണൊരു നേരത്തെത്തിയ
സുന്ദരി രാക്ഷസി ശൂര്‍പണഖ

ഫാലം അരിഞ്ഞൊരാ വാളുമായ് ലക്ഷ്മണന്‍
കോപം ജ്വലിച്ചുതിളച്ചുനിന്നു

അപമാനഭാരം പേറിയാ രാക്ഷസി
ചെന്നെത്തി രാവണ സന്നിധിയില്‍

പകരമായ് മാനായ് മാരീചനോടൊപ്പം
വന്നെത്തി രാവണന്‍ വനസമീപെ

സീതമോഹിച്ച മാനിന്റെ പിന്നാലെ
രാമനും പോയിന്നു വിധിയോര്‍ത്തുമാത്രം

മാരിചന്‍ വഞ്ചന കാട്ടിയനേരത്ത്-
ജാനകിഹൃദയം തകര്‍ന്നുപോയി

ഭിക്ഷുവായ് ചെന്നെത്തി, ലക്ഷ്മണരേഖ-
മുറിച്ചിന്നു സീതയെ കവര്‍ന്നുപോയി

രാമന്റെയുള്ളം വിതുമ്പിയാ ശാലയില്‍
ദേവിയെക്കാണാതെ അലഞ്ഞിടുന്നു.

പഞ്ചവടിയും വിതുമ്പിയി ദുഃഖത്തില്‍
സാക്ഷിയായ് നില്പതു മാത്രമായി.




ചിത്രം കടപ്പാട് : ഗൂഗിള്‍.. 

Monday 7 January 2013

സ്വാര്‍ത്ഥം

ദാഹിക്കുന്നുവോ,
വീണ്ടും..
ദാഹിക്കുന്നുവോ,
വീണ്ടും..

പരവശനായ് വട്ടം-
കറങ്ങിയനേരം, 
കണ്ടൊരാ പാപിയെ,
പെരുമയില്ലാ പാപിയെ

നിണം വിതുമ്പുന്ന- 
കത്തിയും കറക്കി-
സ്വയം നെഞ്ചകം 
പൊളിച്ച, പാപിയെ.

ചുറ്റുവട്ടമായിരം 
കൃത്രിമക്കണ്ണുകള്‍
മിന്നുന്നു,കവലയിലാ 
നരച്ചവെട്ടം ചിമ്മുന്നു

നിഷ്ക്രിയമാം-  
മനസിലെ താലം-
ഊതിക്കെടുത്തിയ കൂട്ടരാം 
നാട്ടുകാരിവര്‍ 

ചിന്തിതമെങ്കിലും 
ചത്തുചതഞ്ഞ ഹൃത്തടം, 
ദാഹമായ് നോക്കിടുന്നു.

ഈ  കാഴ്ച്ചക്കുമപ്പുറമെനിക്കും..
ദാഹമുണ്ടാം..

ചുടുചോര
കുടിക്കുവാനുള്ള ദാഹം..
ഈ  ചുടുചോര
കുടിക്കുവാനുള്ള  
അടങ്ങാത്ത ദാഹം..