സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Saturday, 18 June 2016

അവൾ

ചിലു - ചിലം കിലുങ്ങുന്ന 
കൊലുസാണവൾ
കുറു- കുറെ  കുറുകുന്ന
പ്രാവാണവൾ

കുടു- കുടെ ചിരിയ്ക്കുന്ന
സ്വരമാണവൾ
നനു - നനെ നനയുന്ന
മഴയാണവൾ

കൊലുസാണവൾ -
പദതാളമായ്  പതിയെ
പഥം തേടിവന്നവൾ

പ്രാവാണവൾ -
ചിറകടികൂട്ടി ചേർന്ന്
ഹൃദയത്തിൽ കൂടുകൂട്ടിയവൾ

സ്വരമാണവൾ -
രാഗമായ് നിറഞ്ഞ്
മനസിൽ സംഗീതം തീർത്തവൾ

മഴയാണവൾ -
ധാരയായ് പെയ്ത്
എന്നേയ്ക്കുമായ് അലിഞ്ഞവൾ

ആരാണവൾ -
കിലുങ്ങി കുറുകി
ചിരിച്ചു നനഞ്ഞ പെണ്ണാണവൾ.


Friday, 22 April 2016

പ്രണയം- ഒരു മൗനസഞ്ചാരം

നേരോടെ പറയാം  ഞാനെന്റെ - "പ്രണയം"!
എന്നോ മൗനമായ് മാറിയ - "പ്രണയം" !

ഹൃദയമാം സരസിൽ താമരപ്പൂക്കൾ- 
തളിർത്തില്ല! പിന്നീടോരിയ്ക്കലും.
ഇന്നെന്റെ, പ്രണയം മൗനമാണതെ-
ല്ലാത്തിനും മൂകസാക്ഷിയാണ്.

ദൂരെയേതോ വികലമാം കോണിൽ 
നീയിന്നു സ്വപ്നസഞ്ചാരിയാവാം!
ഞാനെന്റെ പ്രണയത്തെ അയക്കട്ടെ -?
പക്ഷേ, അത് മൗനമാണ് !.

ഓർത്തുപോയാൽ -നമ്മളാം 
വള്ളിക്കുടിലിൽ ചിത്രശലഭങ്ങളുണ്ടാവാം..!
പക്ഷേ, ഇന്നും മലരുകൾ തോറും 
മൗനിയായ്  മധു തേടുന്നവർ.

എന്തേ?  - പ്രണയം നിലാവിലലയുന്നത്?
നിശബ്ദ മാരുതനിൽ അലിഞ്ഞലിഞ്ഞു 
രണ്ടു ദിക്കിലേക്കായ്  സംക്രമം 
ചെയ്തുപോയ്‌ -"പ്രണയം"!


Wednesday, 9 March 2016

കാവ്യകന്യക

നിന്നെക്കുറിച്ചുള്ള 
"കവിത" ഞാൻ 
എഴുതട്ടെയീ-
വിരൽതുമ്പിനാൽ.
മനസ്സിന്റെ 
മണൽത്തട്ടിൽ -സ്നേഹം 
കുറിയ്ക്കുന്ന 
മനോഹരമാം-വരികൾ!
തിരയോട്  പറയാം,
പുല്കിമായ്ക്കാതെ- 
മെല്ലെത്തലോടുവാൻ , 
നിന്റെ ഹൃദയത്തിൽ 
താഡനമേല്ക്കാതെ,  
രക്തം ചീന്താതെ ,
വന്ദനം നടത്തിടാൻ 
നിർമ്മല  സ്നേഹത്തിൽ 
നിതാന്തമായ് നിനക്കായ് 
തിരയിൽ തീർക്കുമാ-  
അഴകിന്റെ 
ജലകന്യകയെ!,
എന്റെ മനസിലെ  
കാവ്യകന്യകയെ!! 

Thursday, 21 January 2016

സനാതനം

നിരന്തരമെത്ര ഒളിയമ്പുകള്‍
തറയ്ക്കുന്നു നെഞ്ചില്‍
വിറകൊണ്ടു നിന്നീലാ മണ്ണില്‍
തമസോ ചിന്തയില്‍ കൂടീല്ല 
പഴമ മണക്കുന്ന മണ്ണിലെ
നിത്യമാം ആത്മചൈതന്യമേ
നിന്നെലെ മുറിവുകള്‍ പൂക്കളായ്
പൂക്കുന്നതല്ലേയെന്നും ചരിത്രം
ചുവപ്പിച്ച കണ്ണുമായ് എത്തിയവരെല്ലാമാ
സത്യപ്രഭയിൽ  പിന്തിരിയുന്നു
ആടിന്റെ തോല്‍ ചമച്ചവര്‍
നന്മയുടെ ആചാരങ്ങളനുകരിയ്ക്കുന്നു.
ആയുധമേന്തി വംശം നശിപ്പിയ്ക്കാൻ 
ആവതില്ലാ ഒരുവനുമിഭൂവിൽ
സൃഷ്ടി താളത്തിൽ സനാതനമെന്നും 
അവതാരമാനവർ രക്ഷ നല്കും
ഭൂവിലെ പുണ്യഭൂവായ്  ലോകം 
ചമയ്ക്കുന്ന  ധർമ്മതപോവിനി 
വന്ദനം വന്ദനം നിത്യസനാതനേ 
വന്ദനം വന്ദനം ചിന്മയകാരിണി  

Saturday, 12 December 2015

പിണക്കത്തിനു ശേഷം

നാളെ നീ വരുമോ കൂടെ
പാടുവാന്‍ വരുമോ
പ്രണയമേഘം 
പെയ്തു തീര്‍ന്നാല്‍
വീണ്ടും  ജീവരാഗമായ് ഉദിച്ചിടാം

മറന്നുപോയ ചുമ്പനങ്ങളെ
പിണങ്ങിനിന്നിടാതെ 
ചേര്‍ന്ന് നിന്നിടൂ..

പവിഴമലരായ് ഹൃദയം 
വിടര്‍ന്നുപോയ്
മധുരഹാസം തൂവി..

എന്നിലേയ്ക്കല്ലാതെ  
നീയെങ്ങുപോവാന്‍
മുറിവുകള്‍ 
എരിഞ്ഞു നിന്നയെന്റെ 
കണ്ണിലെ തീയും അണഞ്ഞു

സ്നേഹം  മാത്രമായ്  
പുതുമഞ്ഞിന്‍
പുലരിയില്‍ ഉടലുകള്‍ 
ചേര്‍ത്തിടാം

മനസിനെ കോര്‍ത്തിട്ടു പട്ടം 
പറത്തി ആകാശത്തയയ്ക്കാം
നൂലിന്റെ പിടിയുമായ് 
മേടയില്‍ നമുക്ക് 
ഓടിക്കളിയ്ക്കാം   മതിവരുവോളം..  
മതിവരുവോളം.. 

Wednesday, 28 October 2015

അടയാളങ്ങൾ

പൂമുറ്റമുള്ളൊരു വീട്ടിൽ
നീയുണ്ടായിരുന്നു..
പൂമണം വീശുന്ന കാറ്റിൽ
നിന്റെ ഗന്ധം നിറഞ്ഞിരുന്നൂ..

കരിമഷിക്കൂട്ടുകൾ മിഴികളെതേടി
കണ്‍പാ൪ത്തിരുന്നിടുന്നൂ..
ചന്ദനം ചാലിച്ചു പ്രഭാതസന്ധ്യയും
തൊടുകുറി ചാ൪ത്താ൯ വെമ്പിനിന്നു.

ഉമ്മറത്തെ തുളസിച്ചെടി തളി൪ത്തു
നി൯ മുടിച്ചുരുൾ തേടിനിന്നൂ..
മഴപെയ്ത നേരം ഉടയാടെയെല്ലാം
നന്നേ നനഞ്ഞു കിടന്നു.

ചുവരിൽ പതിച്ച ചുവന്നപൊട്ടുകൾ
ചൂടാമണിയായ് കാത്തിരിയ്ക്കുന്നൂ..
പട്ടുചേലയും പാദസരങ്ങളും
തെക്കിനിമുറ്റത്തായ് കണ്ണയച്ചു.

രാവിന്റെ വ൪ണം പതിവിലുമേറ്റമായ് കറുത്തിട്ടും 
നിറദീപമായ് നീ എരിഞ്ഞു നിന്നൂ..
നിറദീപമായ് നീ എരിഞ്ഞു നിന്നൂ..


Saturday, 26 September 2015

കേരളനാട്

പൂമാനം വിരിയുന്നു
മലയാളം ഉണരുന്നു
ഹരിതാഭം ഉയരുന്നു
കരയാകെ പടരുന്നു
തൂശനില തുമ്പച്ചോറിൽ
മനമാകെ നിറയുന്നു

കാറ്റുമൂളി കോട്ടകത്തകങ്ങളും
         പാട്ടുപാടി നീലേശ്വരറാണി.
തെയ്യംതിറ തുള്ളുന്നൊരു കാവും
         പയ്യാമ്പല തീരത്തൊരു തോടും
ചുരമുണ്ട് കാടുണ്ട് മേടും, കുന്നിൽ
         കുളിരിന്റെ മാറാപ്പി൯ ശീലും
കല്ലായിത്തീരത്തൊരു ഹൽവാമണവും
         ബിരിയാണിച്ചെമ്പിന്റെ താളം
തുഞ്ചൊത്തൊരു ഗീതം ദഫ്മുട്ടി൯ താളം
          മൈലാഞ്ചിമൊഞ്ചൊത്ത പെണ്ണും
നിളചാരുത വാഴുന്നൊരു ഭൂവും
          നെല്പാടക്കതിരി൯ പൊന്നൊളിയും
പൂരം പൊടിപൂരം പുലിമേളം
           തെരുവോരം കലാമേളം

ചീനവയലൂഞ്ഞാലി൯ കായലി൯തീരം
          ആഴിപ്പരപ്പിൽ കപ്പലോട്ടം
അക്ഷരനഗരിത൯ ഹൃത്തിൽപ്പടരും
           മാ൪ഗംകളിപ്പാട്ടി൯ പതം
തേക്കടിക്കായലും പെരിയാറി൯ ഭംഗിയും
           നീലക്കുറിഞ്ഞിത൯ പൂമണവും
കായൽപ്പരപ്പിലായ് കെട്ടുവള്ളം പിന്നെ,
          പുഞ്ചപ്പാടത്ത് താറാക്കൂട്ടം
വഞ്ചിപ്പാട്ടിന്റെ താളവും പമ്പയാറി൯ തീരവും
          നാട്ടുഭംഗിയായ് പടയണി
വേണാടുനാടിന്റെ മഹിമ കൊതിച്ചി-
           ട്ടിലം വേണ്ടെന്നു ചൊല്ലിടാം
പത്മനാഭ൯ വാഴുന്ന നാട്ടിലെ
          രാജ ചാരുത വാഴ്ത്തീടാം

Tuesday, 8 September 2015

കൃഷ്ണാമൃതം

സ്വരമുണ൪ത്തിയ വഴികൾ 
നീളേ മുത്തു പൊഴിയുമ്പോൾ..
വേണുഗായകാ.. മന്ദഹാസം
ഉള്ളിൽ നിറയുന്നൂ....

തിരുമുടിയ്ക്കുള്ളിൽ വീശി-
നിന്നൊരാ പീലി കണ്ടപ്പോൾ..
ഗോപനായകാ.. നയനമാകെ
വ൪ണ്ണമേഴും കണ്ടു..

വെണ്ണതൂവും ഉറി കമഴ്ത്തി നീ-
കുസൃതി കാട്ടുമ്പോൾ..
നീലവ൪ണ്ണാ.. നാവിലാകേ
രസമുണരുന്നൂ...

യമുനയോരത്ത് പ്രേമഭാജ്യമായ്
പൂത്ത് നില്ക്കുമ്പോൾ..
ഗോപികരമണാ.. ലോകമാകെ
പ്രണയം വിരിയുന്നൂ...

Wednesday, 5 August 2015

മാദനി

പിന്നെപ്പറയാമെന്നു കരുതിയ വാക്കുകൾ 
ചിന്നിച്ചിതറിയെന്തോ പറഞ്ഞു..
കന്നിനിലാവിൽ കറുകപുല്ത്തകിടിയിൽ 
നിന്നെ മുറുകെപ്പിടിച്ചു കിടന്നു.. 

പിച്ചകപ്പൂവിന്റെ ഗന്ധം ചൊരിഞ്ഞു നീ 
അച്ചാരം വാങ്ങുവാൻ വന്നവളോ
കണ്ണുതുറക്കാതെ കേൾക്കാതെ  നീ 
വീണ്ടും അശക്തയായ് ശയിയ്ക്കുന്നു..
കണ്ണുതുറക്കാതെ കേൾക്കാതെ  നീ 
വീണ്ടും അശക്തയായ് ശയിയ്ക്കുന്നു..

പ്രേമം ജനിയ്ക്കാതെതന്നെ  മരിച്ചു 
കാമം പക്ഷെ പലതായ് ജനിച്ചു 
രോമകൂപങ്ങളിൽ തളിർത്തിട്ട-
കാമം നിന്നെ വിഴുങ്ങുവാൻ തുടങ്ങി..
രോമകൂപങ്ങളിൽ തളിർത്തിട്ട-
കാമം നിന്നെ വിഴുങ്ങുവാൻ തുടങ്ങി..

അച്ചാരവുമില്ല,  പ്രേമവുമില്ല;
തുച്ഛ്മാം  ജീവിതം, ബാക്കിയായ് നിന്നിടും !
തുടർക്കഥ പാടുവാൻ മാനവർ
പഠിച്ചതറിയാതെ നീ അലയുന്നു..
തുടർക്കഥ പാടുവാൻ മാനവർ
പഠിച്ചതറിയാതെ നീ അലയുന്നു..
  

Wednesday, 1 July 2015

രാഗിണി

പഴയൊരോ൪മ്മത൯ ഓളപ്പരപ്പിൽ
അലയുന്നു രാഗരേണു

ശിഥിലമായ് രാഗം പരാഗമായ്

അലയുന്നു തീക്കാറ്റിലൂടെ.

ഗഗനവാരിദം തഴുകാത്തവീഥികൾ

തേടി മഴയായ് മാറിയിട്ടും

പാൽച്ചുരത്തിയ സ്നേഹമന്ത്രം

പതിവായ് പറഞ്ഞിട്ടും.

മറന്നില്ല ചിന്നിച്ചിതറയ

വളപ്പൊട്ടുപോലുള്ളീ രാഗിണിയെ..

മാനസകാന്തിയിൽ താരകമായ്

ജ്വലിച്ചു വിട൪ന്നു നില്പൂ..

ഒടുക്കമില്ല,സിരകളിൽ രക്തം

തുടിക്കുന്ന കാലമത്രയും.

കിനാവേലിയിൽ,ശലഭമായ് പാറുമതിൽ

നീന്റെയോ൪മ്മകൾ ചുറ്റിപ്പടരുമ്പോൾ!

ഓളം ശമിയ്ക്കില്ലീപ്പരപ്പിൽ

പകരം വേലിയേറ്റമുണ്ടായിടാം