സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Thursday, 6 December 2018

രാജിക്കത്ത്

എൻ്റെ പ്രണയചക്രവാളത്തിൽ 
നിത്യവസന്തപ്രതീകമായൊരു  
ചുമന്ന പൂവുണ്ടായിരു;ന്നവിടെ- 
പരാഗിണിയായൊരു ശലഭമുണ്ട്   
പൂവ് കൊഴിയാതിരിക്കാനും, 
ശലഭം ആയുസ്സിനുവേണ്ടിയും 
അനന്തതയോടു കേണിരുന്നു. 
തേന്മഴയാൽ  ചുറ്റുമുള്ള ലോകം 
മധുര മനോഞ്ജമായിരുന്നു.

ഒന്നിൻ്റെയും പൂജ്യത്തിൻ്റെയും 
ലോകത്തിലേക്ക് ഞാൻ തള്ളപ്പെട്ടു 
അവിടെ   മുഴുവൻ ഒരേനിറമുള്ള 
പ്രകാശമാണ്; പൂവിൻ്റെ വൈകാരിക 
ഉദയാസ്തമനങ്ങൾ  നിശ്ചലമായ് 

ഈ ചക്രവാളസീമയിൽ 
പുലരിയും സന്ധ്യയും 
കറുപ്പിൻ്റെ മൂടുപടമണിഞ്ഞു. 
ഗഗനത്തിലെ  ശീല്കാരമേഘങ്ങൾ 
തണുത്തുറഞ്ഞുപോയി 
വിരലുകളാൽ ഞെരുങ്ങു-
ന്നക്ഷരങ്ങൾ പകരുന്ന ചിന്താഭാരം 
താങ്ങാതെ; കുളിരുപകരുന്ന- 
കണ്ണാടിക്കൂട്ടിലെയിരിപ്പിടം 
മുള്ളുകളായി തറച്ചു 

ഉടലിൻ്റെ ബാഷ്പാരേണുക്കളിലിനിയും 
മധുരം ബാക്കിയുണ്ടാം; ജീവൽത്തുടിപ്പിലെ 
കളഞ്ഞുപോയൊരെൻ പ്രണയമാനസത്തെ 
തിരികെവിളിക്കണം;പച്ചപുതച്ചൊരു 
ചുമന്നകലികയിൽ  നിന്നൊരു പൂവാകണം.
അതിനൊരു കത്ത് അനിവാര്യം..
അതിനൊരു കത്ത് അനിവാര്യം..
Respected Sir, 
I regret  to inform you of my resignation 
from my current position as Software Engineer...

Wednesday, 28 November 2018

പോകാം ദൂരേ

വെയിൽ ചാഞ്ഞു വീണൊരു ചില്ലയിൽ
ഇരുൾ കാറ്റു മെല്ലെ വീശി
നിറമുള്ള സന്ധ്യയും മാഞ്ഞു
തൻകൂട്ടിലെ പക്ഷിയും ചേക്കേറിയൊ
വിരിയുന്ന ശോകാർദ്ര രാവിൽ
നൊമ്പരപൂവിന്റെ മൗനം വിതുമ്പി

പൗർണമി രാവിന്റെ പരിവേദനങ്ങൾ
ഇളംമഞ്ഞായ് പെയ്തിറങ്ങി
തളിരിട്ട മലരിന്റെ സൗരഭ്യ രേണുക്കൾ
അലിയുന്നൊരോർമ്മയായ് മാറി
കണ്ണൊന്നയാക്കാതെ ചുവടുകൾ തിരയാതെ
വെറുതെ അകലാം..ഈ കൂട്ടിൽ നിന്നും

വാസന്തമേഘം പെയ്യുന്ന വർഷത്തിൽ
പൊഴിയുന്ന പൂക്കളായ് മാറി
ഇടനെഞ്ചിൽ നീറുന്ന ദലമർമ്മരങ്ങൾ
ഇടറുന്ന താളമായ്‌ പിടഞ്ഞു
പിന്നോട്ടുനോക്കാതെ നീളുന്ന പാതയിൽ
തനിയെ.. പതിയെ.. പോകാം ദൂരേ

-രാജീവ്‌ ഇലന്തൂർ

പ്രണയോന്മാദം

ഈ നിശയുടെ ഊഞ്ഞാലിലാടാം
ഉന്മാദമേഘത്തിൻ കീഴേ
ഈ വനിയുടെ താഴ്‌വാരമാകെ
കാറ്റായി പാറിക്കളിയ്ക്കാം
സിരകളിലുതിരും മന്ത്രമാകാൻ
നീയാം ലഹരിനുണഞ്ഞിടാം
ഏതോ പാട്ടിലൊഴുകും തോണിയായ്
എങ്ങോ അലയുന്നു നമ്മൾ
താനേ തിരിയുന്ന ഭൂമിപോലിങ്ങനെ
എല്ലാം കറങ്ങുന്നു പൊന്നേ
അധരം കൊതിക്കുമമൃതിനായ്
എന്തോ തുടിക്കുന്ന പോലേ
ദൂരെ വാനിലുയരും താരമായ്
കണ്ണിൽ തെളിയുന്നതെന്തോ
കാതിൽ മുഴങ്ങും ശൃങ്കാരമേളമായ്
ഉള്ളം പിടച്ചിട്ടു വയ്യാ
മധുരം നിറയ്ക്കാം നിൻ ജീവനിൽ
ചെമ്മേ ചേർന്നൊന്നു നിൽപ്പൂ

-രാജീവ്‌ ഇലന്തൂർ

കടലിലെ മുത്ത്

എന്റെ സ്നേഹമൊരു കടലോളമുണ്ട്
അതിൽ തുഴെയെറിഞ്ഞു നീ വീഴാതെപോയി
ഇടയ്ക്കുവച്ചെപ്പൊഴെങ്കിലും അറിയുമോ
ഉള്ളിലെ മണിമുത്തു നിനക്കു മാത്രമെന്ന്

നീ തുഴഞ്ഞു കൊണ്ടേയിരിക്കുക
ശാന്തനായ് ഞാനെല്ലാം കണ്ടിരിക്കാം..
ഉള്ളിലെ പ്രക്ഷുപ്ത ഭാവമെല്ലാം
നിനക്കായ് അടക്കിവച്ചിടാം.

പുറമെ മണമുള്ള കാറ്റു വീശാം
അതിൽ ഉലഞ്ഞാടാതെയെന്റെ
ഹൃദയത്തിൽ തുഴയാഞ്ഞു കുത്തു..

നീലാകാശത്തിന്റെയതിരുകൾ
ഞാൻ നിനക്ക് പറഞ്ഞുതരാ-
മതിലൂടെ ഒഴുകിപ്പോകുക..
ഒടുവിൽ കരയിലെത്തുമ്പോൾ;അവിടെ
നിനക്കായ്‌ ആ മുത്തു തീരത്തടിഞ്ഞിടും

-രാജീവ്‌ ഇലന്തൂർ

സാം.നാ.

ഇടത്തോട്ടു മാത്രം
ചാഞ്ഞു നിയ്‌ക്കുന്ന
നാവിൽ പൊഴിയുന്ന
മണിമുത്തല്ലാ സത്യം

നേരെയുള്ള നാവിന്റെ
നേരാണ് സംസ്കാരം
നേരുള്ള നാവിന്റെ
പിന്നാമ്പുറങ്ങൾ
ചുവപ്പ് ചാർത്തിക്കുടിക്കാനുള്ളതല്ല

പടരുന്ന മഷിക്കൂട്ടുകൾ
പിറ കാണാതെ
ഒറ്റകണ്ണിന്നോട്ടയോടെ
ഫലകങ്ങൾ തേടുന്നു

സമാജ സന്ദേശവാഹകരായ്
ആരെ വഹിക്കുന്നു നിങ്ങൾ
അലിവിന്റെ ഭാഷകൾ
പലവേള മറന്നിടും
പാഷാണശല്ക്കങ്ങൾ നിങ്ങൾ

ഇടംകൈയിൽ ചുടുനിണം
പൊടിയുന്ന വാളുമായി
അലയുന്ന ഭ്രാന്തരെ കണ്ടു
മൗനം ഭജിക്കുന്നവർ നിങ്ങൾ

അസ്ഥിത്വമൂട്ടിയ ജനതയുടെ
നന്മകളൊക്കെയും
കൂരിരുട്ടാണെന്നു
ധരിപ്പിച്ചു ജയിച്ചുവോ

കണ്ണടക്കാലിന്റെ ഉറപ്പില്ലാത്ത
ഇരിപ്പിടങ്ങൾ ലോകത്തിനു മുന്നിൽ
ഇന്നു തുറന്നുകിടക്കുന്നു
അസത്യം മധുരം ചാലിച്ചു
വിളമ്പല്ലേ കപടനായകരെ


-രാജീവ്‌ ഇലന്തൂർ

Thursday, 15 November 2018

നുണക്കുഴി

നിശ്ചലദീപ്തയാം പ്രണയമേ ഞാനൊരു-
നിശാസഞ്ചാരിയായലയുന്നതു കണ്ടുവോ
ജലതരംഗസമ്മോഹന സംഗമമകലും പോലെ
ഹൃദയതാളമർമ്മരങ്ങളകുന്നുവോ

നിന്റെ ശൃംഗാരഹർഷങ്ങളിൽ നുണക്കുഴി
പതിവിലുമേറ്റമായി കുഴിഞ്ഞിരിക്കുന്നു
കള്ളനോട്ടവും പ്രണയച്ചുഴിയിലെ ശീല്കാരവും
പൊടിക്കൈകളായെറിഞ്ഞുവോ

മൃദുമേനി തുളുമ്പുമാപീനകുടം ചുരത്തിയ
സ്നേഹത്തിന്റെ സ്പർശരേണുക്കളെവിടെ
വട്ടപൊട്ടുകുത്തി കണ്മഷി കറുപ്പെഴുതിയ
കണ്ണിലെ  കടലോളം സ്വപ്നങ്ങളെവിടെ

കറുത്തനൂലുമാലയുടെയറ്റത്തുകണ്ട
മുത്തിന്റെ താളവും  മറന്നുവോ
കറുത്തകരയുള്ള വെളുത്ത സാരി മോഹിപ്പിച്ചൊ-
രുദ്ദീപനങ്ങളെ പടുകുഴിയിലും  തള്ളിവിട്ടോ

ഒറ്റക്കാലിൽ കെട്ടിയ കറുത്തചരടുകൊണ്ട്-
നിനക്കു ചൂടിയ പാദസരം കിലുങ്ങാതെയായ്
പഴയകിനാക്കളുടെ പട്ടുനൂലിനാൽ
നെയ്തതെടുത്ത ശീലയിലെന്നെ പൊതിഞ്ഞുവോ

പുഞ്ചിരിപ്പാലിന്റെ മധുരം നിറച്ചിട്ടു
പുകയുന്ന ലഹരിയിൽ മൂടിയെന്നെ.
വലിയ ഗർത്തങ്ങളുള്ള നിന്റെ മനസിന്റെ
ഉയരവും താഴ്ചയുമറിയാതെ
ഞാൻ ചതിക്കപ്പെട്ടു പെണ്ണേ !


-രാജീവ് ഇലന്തൂർ

Monday, 12 November 2018

വിട

നിന്നിൽനിന്നും ദൂരെയായ് 
അന്ന് ഞാൻ നോക്കവേ..
എന്റെയുള്ളിൽ നെയ്തെടുത്തൂ 
നൂറു സ്വപ്‌നങ്ങൾ..

   പതിവിലേറെ മോഹമായ് 
   കരളലിഞ്ഞു പോകവേ..
   കടമെടുത്തവാക്കുകൾ 
   മധുരമോർമ്മയായിതാ..

ഇനിയുമെന്തേ കൺനിറഞ്ഞു 
വിടപറഞ്ഞു പോകയോ.?
തിരികെയില്ലീ  കാലമെല്ലാം 
കഥപറഞ്ഞു തീരുമോ..? 

-രാജീവ്‌ ഇലന്തൂർ 

Monday, 29 October 2018

മലയാള നാട്

മധുര മലയാള നാടേ
സജല വാഹിനി ഭൂവേ
ഹരിത ചാരുത മാലേ
സുരഭി സുന്ദര ലോലേ

വർഷ മോഹിനി ധന്യേ
സഹ്യ - സാഗര രൂപേ
പുണ്യ പൂജന വന്ദ്യേ
കേര കേദാര ജന്യേ

സത്യ മാനസ മാനീ
സമത ലോചന നാഥേ
അമര ഭാഷിണി ദായീ
ചരണ വന്ദനം കൃപേ

എഴുതിയത് : രാജീവ് ഇലന്തൂർ

Thursday, 18 October 2018

തുഷാരം

മാഞ്ഞുവോ പ്രിയമേഘമേ നീ 
മഴയിലൂറി വിതുമ്പീ
ലാളനത്തിൻ നിനവുണർത്തി
തെന്നലായ്  അലയുന്നു  ഞാൻ.

അന്തിയാമത്തിലന്നു മാഞ്ഞുപോ-
മന്ധമാമനുരാഗവും
ഉയരുന്നുവോയെൻ മൗനരാഗവും 
താരമായീ വിണ്ണിലും
നനയുന്നു ഞാനിന്നോർമയിൽ 
ഈ  വഴി മറന്നൊരു  പാതയിൽ 
ഇന്നേകനായ്  ഞാൻ  മാറവേ
ഉരുകി ഒഴുകിയെൻ  നൊമ്പരം 

അന്തരംഗത്തിലാദ്യമായ് കുറുകുന്ന
പ്രാവുകൾ മൂകമായ്
തഴുകുന്നുവോ നിൻ അലകളിൽ 
പ്രണയാർദ്രമായീ തീരവും
കരളിൽ തിളങ്ങുംമുത്തുപോൽ 
തെളിയുന്ന മുഖമോ ഇന്നിതാ
ഇന്നാർദ്രമായ് ഞാൻ  തേടവേ
തഴുകി ഉണരുമെൻ മർമരം 


-രാജീവ് ഇലന്തൂർ 

Thursday, 11 October 2018

ഹൃദയവും ഹൃദയവും

മഴ പെയ്തു
രക്തവും വെള്ളവും ചേർന്നു .
പൂ വിരിഞ്ഞു 
ഗന്ധവും കാറ്റും അലിഞ്ഞു. 
നിഴൽ അകന്നു
സന്ധ്യയും രാത്രിയും ലയിച്ചു.
പുഞ്ചിരി തൂവി
ഹൃദയവും ഹൃദയവും ഒന്നായി.