സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Friday, 12 April 2013

വേനല്‍










താഴ്വാരം കാറ്റിന്റെ പാത വെട്ടുന്നു
കിളിവാതിലുകള്‍ നോക്കുകുത്തികളാകുന്നു
പുല്‍തട്ടുകള്‍ സുര്യന്റെ ഇരിപ്പടമാകുന്നു
സര്‍വത്രജലം ഉള്ളില്‍ തീകൂട്ടി കരപാകുന്നു
ഇമവെട്ടിത്തെളിഞ്ഞതു കറുപ്പുകാണാന്‍..
കരിപുരണ്ട ജീവിതങ്ങളുടെ കറുപ്പുകാണാന്‍..


Tuesday, 26 March 2013

പ്രണയപുഷ്പം

എന്റെ പ്രണയപുഷ്പം വാടിക്കരിഞ്ഞുപോയ് 
നിന്നിളം കാറ്റോട്ടം തോറ്റനാൾ ആനന്ദചിത്തനസ്തമിക്കുന്നുവോ ,പുഞ്ചിരി-
കുണ്ഡത്തിൻ  ആഴങ്ങളിൽ 

ഒറ്റദിക്കോരം വളർന്നൊരു പൂവിന്റെ 
എട്ടുദിക്കെല്ലം കവർന്നൊരു വണ്ടുനീ
ഇളകും ഇതളുകൾ ക്ഷയിച്ചു ചടഞ്ഞു 
പ്രാപ്യമല്ലീസ്നേഹഗന്ധ,മെന്നോതിനീ 

അതാര്യമായിന്നശേഷഭൂവിൽ എന്നും-
മയങ്ങി,യേകത്വമേറ്റുകിടക്കാം 
ഓർമ്മകൾ പൂക്കുമായിരിക്കും സിരകളിൽ
നിന്റെ ഗ്രീഷ്മം പതിയാത്ത സൂനമായ്

പിൻവിളിയില്ലാതെയറ്റുവീഴുന്നിതാ 
വിശുദ്ധിപ്രണയ കപടപുഷ്പം 
ഗന്ധമറിഞ്ഞവരൊക്കെയും കണ്ടാൽ 
തത്ത്വം  പറഞ്ഞങ്ങു മാറിനില്കും 
ചിത്രം : ഗൂഗിള്‍

Saturday, 16 March 2013

പെയ്തൊഴിഞ്ഞൊരോർമ്മയിൽ

കോളേജിനെ വെർപിരിഞ്ഞു പോവുകയാണ്. ക്ലാസ് മുറികളും നീളൻ ഇടനാഴികളും കളിനേരങ്ങനളും സൌഹൃദങ്ങളും പ്രണയവും പിന്നിൽ വെടിഞ്ഞു ആ പടിവാതിലിൽ കടക്കുമ്പോൾ മനസ് പറയുന്നതെനന്തായിരിക്കും -

പെയ്തൊഴിഞ്ഞൊ--
രോർമ്മയിൽ
പൂവിടും വസന്തമായ്‌ 
തളിരിലം ചില്ലയിൽ 
പാറിടും ശലഭം നാം  

ഹൃദയമൊന്നു  പാടുവാൻ 
 മിഴികളൊന്നു കാണുവാൻ 
കത്തിരിപ്പില്ലീവഴിയിൽ 
കാലമോ കടന്നുപോയ് 

തണലുവീശി നിന്നപോൽ 
കൈകൾകോർത്തു നിന്നു നാം 
നെഞ്ചിലുള്ളൊരു സ്നേഹമെല്ലാം 
നിനവിലൂടൊഴുകിടാം 

ചിത്രം : ഗൂഗിള്‍
[ഗാനശാഖ ]

Saturday, 9 March 2013

വീര്യം കെടുത്താത്ത പോരാളി

ജീവനൂറ്റം വരെ ജ്വലിക്കുന്നു രക്തം 
അമ്മേ, നിനക്കായ് പൊടിയുന്നീ രക്തം 
അടരുന്ന കണ്ണീരിനറ്റം വരെ 
കത്തിപ്പടരുന്നീ മാതൃസ്നേഹം 

സ്മരണതന്‍ വേരുകള്‍ ആഴ്ന്നിറങ്ങുമ്പോഴും 
 പുണ്യസ്മരണയായ് നിന്ന ജനനി 
കുമ്പിട്ടുനിന്നെന്‍ ശിരസ്സെങ്കിലും 
വീര്യം കെടുത്താത്ത പോരാളി ഞാന്‍ 

സൃഷ്ടിയില്‍ പൂവിട്ടീ ധരണിയില്‍ വാര്‍ത്തൊരു
ചെന്താരകമാണെന്‍ മനസ്സ് 
മതമല്ല,സ്നേഹം വളര്‍ത്തിയ മണ്ണിന്‍റെ- 
കാവലായ് മാറിയ സൂര്യനും ഞാന്‍ 

മറുവാക്കുമിണ്ടാതെ നന്ദിയോതുന്നു ഞാന്‍ 
എല്ലാവരെയും നമസ്കരിക്കുന്നു ഞാന്‍ 
കാഹളം മുഴങ്ങുന്നെങ്കിലും നാടിന്‍റെ-
ത്രാണനം പേറുവാനയില്ലെനിക്കും

അമ്മയോടിന്നു ഞാന്‍ മാപ്പുചൊല്ലുന്നു 
നിങ്ങളോടിന്നു ഞാന്‍ മാപ്പുചൊല്ലുന്നു 
കുമ്പിട്ടുനിന്നെന്‍ ശിരസ്സെങ്കിലും 
വീര്യം കെടുത്താത്ത പോരാളി ഞാന്‍

ചിത്രം : ഗൂഗിള്‍


Sunday, 24 February 2013

പടയണിക്കാലം

പടയണിത്താളം ഉയരുന്നു മേളം
കരയാകെ തപ്പുതാളം
ഈ കരയാകെ തപ്പുതാളം
കൈതൊഴുന്നേന്‍ ദേവി 
അടിയനീ മുന്നില്‍
തുള്ളിയുറഞ്ഞൊരു കോലമായ്

കാവുണരുന്നൂ ചൂട്ടുകത്തുന്നൂ
കാപ്പൊലിയാല്‌ക്കളം കടയുന്നു
ദാരികനിഗ്രഹം പൂര്‍ണാര്‍ത്ഥം ദേവി
പടയണിരൂപേണ സമര്‍പ്പയാമീ

സ്തുതിപ്പാട്ടും തുടികൊട്ടും ദേവി
അരങ്ങില്‍നിന്നിട വാഴ്ത്തിനാലേന്‍
രാത്രിമുറിച്ചിട്ടുദിച്ചൊരു മേളം 
കണ്‍പാര്‍ത്തിന്നിഹം പൂരിതമായ് 

മംഗളരൂപിണി കല്യാണമൂര്‍ത്തി 
ഭൈരവിയായ് കളം നിറഞ്ഞീടുക
അടവിയടുത്താല്‍ മനസ്സിന്നുനീറ്റല്‍ 
അടുത്തൊരാണ്ടിന്‍ കാത്തിരുപ്പാല്‍ 

ചിത്രം കടപ്പാട് : സീനായ് സ്റ്റുഡിയൊ, ഇലന്തൂര്‍ 




Sunday, 10 February 2013

ഞാന്‍ ഭാരതവാദി.

ഹിന്ദുവിനായ്  വാദിച്ചിടാതെ ..
മുസ്ലിമിനായ് 
വാദിച്ചിടാതെ ..
ക്രിസ്ത്യനായ്‌ 
വാദിച്ചിടാതെ ..

ഭാരതത്തിനായ്  വാദിക്കുവിന്‍...
ഭാരതത്തിനായ്  വാദിക്കുവിന്‍...

ഒരു ജനത നാം  !
ഒരു ശബ്ദം നാം !
ഒരു വികാരം നാം !
ഇത് നമ്മുടെ ഭാരതം..!!

     
ഉറക്കെ പറയുവിന്‍....
ഇത് നമ്മുടെ ഭാരതം..!!
ഞാനോ  ഭാരതവാദിയെന്ന്..
ഞാനോ  ഭാരതവാദിയെന്ന്..

ജയ് ഭാരത് മാതാ..!!
ജയ് ഭാരത് മാതാ..!!


Wednesday, 6 February 2013

പൂത്തുമ്പിയെ നീ..

തുള്ളിക്കളിക്കും തുമ്പികളെല്ലാം 
വമ്പോടു ചേര്‍ന്നെന്നരികിലെത്തി.
ആഷാഢമാസത്തില്‍ ആരാമമാകെ-
ഇഷ്ടം കൊതിച്ചിട്ടുരുമ്മിനിന്നൂ..

പാതികൂമ്പിയാ പൂമൊട്ടുകള്‍ക്കും..
ഒളികണ്ണെറിയാന്‍ കൊതിയായി നില്കെ..
പൂത്തുമ്പിയെ നീ..പൂത്തുമ്പിയെ നീ..
ചുറ്റിപ്പറന്നു നടക്കുക..

ഇത്തിരിത്തെന്നലോടിക്കളിക്കുന്നു 
മൂവന്തിയില്‍ മൂളിപ്പാട്ടുകള്‍ പാടി പറക്കുക
ഇലകളൊ കുമ്പിട്ടൊതുങ്ങിനിന്നിങ്ങനെ-
ഈ വഴിയൊന്നങ്ങു  വന്നീടുവാന്‍..

അഴകോടിനിയിന്നു മിഴിയോരം ചേര്‍ന്നു-
അകലേക്ക്‌ പോകല്ലേ  തുമ്പികളെ 
പുഷ്പം ചൊരിഞ്ഞൊരാ  പുഞ്ചിരി കണ്ടിട്ടും 
ദൂരേക്കു പോകല്ലേ  തുമ്പികളെ ..


[ബാലസാഹിത്യം]
ചിത്രം കടപ്പാട് : ഗൂഗിള്‍  

Tuesday, 15 January 2013

പഞ്ചവടി

ഗൗതമിതീരം വിളങ്ങിനിന്നീ 
പഞ്ചവടിതന്നുടെ ഭംഗിയാലേ.

അഗസ്ത്യനാം മുനിയിന്നു കാട്ടിയീപൂവനം
ആരണ്യമദ്ധ്യത്തില്‍ മോദമോടെ

ലോകനാംരാമനും സീതയും
ലക്ഷ്മണ-
നോടൊത്തു, പൂകിയീ വാസഭൂവില്‍

തല്‍ക്ഷണം രാമനും സൗമ്യഭാവം വെടിഞ്ഞു-
ഗ്രനായ് മാറിയീ ഭാവിയോര്‍ത്ത്.

എങ്കിലും ചുറ്റുമുള്ളാഭംഗി കണ്ടിട്ടു-
ശാന്തനായ് മാറിയിന്നീ ഭവാനും

പൂക്കളും ശാന്തമാം താമരപൊയ്കയും
നിര്‍ഭയം പാടുന്ന പക്ഷികളും

ലാസ്യമായ് ആടുന്നീ  മയൂരവൃന്ദവും-
പൂമണം വീശിയിളംതെന്നലും

ലക്ഷ്മണന്‍ തീര്‍ത്തൊരു പര്‍ണ്ണശാലയില്‍
മൂവരും മോദമായ് വാണിടുന്നു.

കൂട്ടിനായ് എത്തിയാ ജഡായുംകൂടി
കാവലായ് മറിയീ ഹര്‍മ്മ്യത്തിനും

ശാന്തിയും സംതൃപ്തിയും പരന്നീ-
പ്പഞ്ചവടിയും വിളങ്ങിനിന്നു

ജാനകി-രാമ പ്രണയം വളര്‍ന്നീ
ഗോദാവരിതന്‍ തെളിനീരുപോല്‍

ഋതുക്കളും മാറുന്നു,പൂക്കളും വിരിയുന്നു
നിത്യവസന്തമായിപ്പൂവനം

അങ്ങനെ വാണൊരു നേരത്തെത്തിയ
സുന്ദരി രാക്ഷസി ശൂര്‍പണഖ

ഫാലം അരിഞ്ഞൊരാ വാളുമായ് ലക്ഷ്മണന്‍
കോപം ജ്വലിച്ചുതിളച്ചുനിന്നു

അപമാനഭാരം പേറിയാ രാക്ഷസി
ചെന്നെത്തി രാവണ സന്നിധിയില്‍

പകരമായ് മാനായ് മാരീചനോടൊപ്പം
വന്നെത്തി രാവണന്‍ വനസമീപെ

സീതമോഹിച്ച മാനിന്റെ പിന്നാലെ
രാമനും പോയിന്നു വിധിയോര്‍ത്തുമാത്രം

മാരിചന്‍ വഞ്ചന കാട്ടിയനേരത്ത്-
ജാനകിഹൃദയം തകര്‍ന്നുപോയി

ഭിക്ഷുവായ് ചെന്നെത്തി, ലക്ഷ്മണരേഖ-
മുറിച്ചിന്നു സീതയെ കവര്‍ന്നുപോയി

രാമന്റെയുള്ളം വിതുമ്പിയാ ശാലയില്‍
ദേവിയെക്കാണാതെ അലഞ്ഞിടുന്നു.

പഞ്ചവടിയും വിതുമ്പിയി ദുഃഖത്തില്‍
സാക്ഷിയായ് നില്പതു മാത്രമായി.




ചിത്രം കടപ്പാട് : ഗൂഗിള്‍.. 

Monday, 7 January 2013

സ്വാര്‍ത്ഥം

ദാഹിക്കുന്നുവോ,
വീണ്ടും..
ദാഹിക്കുന്നുവോ,
വീണ്ടും..

പരവശനായ് വട്ടം-
കറങ്ങിയനേരം, 
കണ്ടൊരാ പാപിയെ,
പെരുമയില്ലാ പാപിയെ

നിണം വിതുമ്പുന്ന- 
കത്തിയും കറക്കി-
സ്വയം നെഞ്ചകം 
പൊളിച്ച, പാപിയെ.

ചുറ്റുവട്ടമായിരം 
കൃത്രിമക്കണ്ണുകള്‍
മിന്നുന്നു,കവലയിലാ 
നരച്ചവെട്ടം ചിമ്മുന്നു

നിഷ്ക്രിയമാം-  
മനസിലെ താലം-
ഊതിക്കെടുത്തിയ കൂട്ടരാം 
നാട്ടുകാരിവര്‍ 

ചിന്തിതമെങ്കിലും 
ചത്തുചതഞ്ഞ ഹൃത്തടം, 
ദാഹമായ് നോക്കിടുന്നു.

ഈ  കാഴ്ച്ചക്കുമപ്പുറമെനിക്കും..
ദാഹമുണ്ടാം..

ചുടുചോര
കുടിക്കുവാനുള്ള ദാഹം..
ഈ  ചുടുചോര
കുടിക്കുവാനുള്ള  
അടങ്ങാത്ത ദാഹം..

Tuesday, 25 December 2012

നീയെന്റെ കൂട്ടുകാരന്‍

ധാരയായ് ഒഴുകുന്ന മണമുള്ള സ്നേഹം
ആരുമാല്‍ മറക്കാന്‍ കഴിയാത്ത സ്നേഹം
നീയെന്റെ സൗരഭം നുകര്‍ന്ന കൂട്ടുകാരന്‍
നീയെന്റെ ജാലകം തുറന്നിട്ട കൂട്ടുകാരന്‍

ചിത്തത്തിലെ മഴക്കാറു മഴവില്ലായ്  മാറിടും
നിന്റെ മൃദുഹാസം പെയ്തൊഴിയുമ്പോള്‍.
ഹൃദ്യമായ് പാടുന്ന കുരുവിയും കൂട്ടായെത്തിടും
നിന്റെ മൊഴികള്‍ കളകളമൊഴുകുമ്പോള്‍.

സ്നേഹത്താളിയോലയില്‍ ആദ്യാക്ഷരം കുറിച്ചു-
നിത്യവസന്തമായ് സൗഹൃദം വിരിഞ്ഞ നാള്‍
പുല്‍ച്ചെടിത്തട്ടിലെ മഞ്ഞുതുള്ളിയെ കണ്ണോടണക്കെ-
കാഴ്ച്ചക്കു കുളിര്‍മ പകുത്തുനല്‍കിയ നാളുകള്‍

മഷിത്തണ്ടു പറിക്കുവനൊരുങ്ങുന്ന നേരം
കൈകോര്‍ത്തീത്തുമ്പിയെ പിടിക്കുവാന്‍ നേരം
തോര്‍ത്തിട്ടു പരലിനെ കോരുവാന്‍ നേരം
നിന്‍ സ്വപ്നച്ചങ്ങലയിലെ മലരായ് പൂത്തുപോയ്

ചള്ളകുഴച്ചൊരു വീടുണ്ടാക്കിയ മണ്ണില്‍
ചിരട്ട പൊതിഞ്ഞൊരു മണ്ണപ്പമൊരുക്കി നീ
ആടിയുലഞ്ഞൊരു ചില്ലയിലൂഞ്ഞാലിന്‍
ആയം കൂട്ടിത്തന്നൊരു കൈകള്‍ കാണ്‍പൂ

താരങ്ങളെ കണ്ടുറങ്ങുമ്പോഴും, നിശാ-
നീലിമയെ നിന്നിലേക്കൊളുപ്പിച്ചു ഞാന്‍
മുറിനിക്കറിന്‍ വള്ളിയില്‍ പിടിച്ചുവലിച്ചു
പൊയൊരു വിദ്യാലയദിനം പൊഴിഞ്ഞുപോയ്

മഴവെള്ളം ചെപ്പിക്കളിച്ച നാലുമണിനേരങ്ങള്‍
പുഴയായ് ഒഴുകിപ്പോയതു കണ്ടുഞാന്‍
പിന്നയുമീപ്പുഴ ഒഴുക്കു തുടരുന്നു, ഇന്നിന്റെ-
മാലിന്യം പേറി, ആരുമില്ലാതെ...

ചിത്രം കടപ്പാട് : ഗൂഗിള്‍..