സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!
Showing posts with label munthirimanikal. Show all posts
Showing posts with label munthirimanikal. Show all posts

Wednesday, 28 November 2018

പോകാം ദൂരേ

വെയിൽ ചാഞ്ഞു വീണൊരു ചില്ലയിൽ
ഇരുൾ കാറ്റു മെല്ലെ വീശി
നിറമുള്ള സന്ധ്യയും മാഞ്ഞു
തൻകൂട്ടിലെ പക്ഷിയും ചേക്കേറിയൊ
വിരിയുന്ന ശോകാർദ്ര രാവിൽ
നൊമ്പരപൂവിന്റെ മൗനം വിതുമ്പി

പൗർണമി രാവിന്റെ പരിവേദനങ്ങൾ
ഇളംമഞ്ഞായ് പെയ്തിറങ്ങി
തളിരിട്ട മലരിന്റെ സൗരഭ്യ രേണുക്കൾ
അലിയുന്നൊരോർമ്മയായ് മാറി
കണ്ണൊന്നയാക്കാതെ ചുവടുകൾ തിരയാതെ
വെറുതെ അകലാം..ഈ കൂട്ടിൽ നിന്നും

വാസന്തമേഘം പെയ്യുന്ന വർഷത്തിൽ
പൊഴിയുന്ന പൂക്കളായ് മാറി
ഇടനെഞ്ചിൽ നീറുന്ന ദലമർമ്മരങ്ങൾ
ഇടറുന്ന താളമായ്‌ പിടഞ്ഞു
പിന്നോട്ടുനോക്കാതെ നീളുന്ന പാതയിൽ
തനിയെ.. പതിയെ.. പോകാം ദൂരേ

-രാജീവ്‌ ഇലന്തൂർ

പ്രണയോന്മാദം

ഈ നിശയുടെ ഊഞ്ഞാലിലാടാം
ഉന്മാദമേഘത്തിൻ കീഴേ
ഈ വനിയുടെ താഴ്‌വാരമാകെ
കാറ്റായി പാറിക്കളിയ്ക്കാം
സിരകളിലുതിരും മന്ത്രമാകാൻ
നീയാം ലഹരിനുണഞ്ഞിടാം
ഏതോ പാട്ടിലൊഴുകും തോണിയായ്
എങ്ങോ അലയുന്നു നമ്മൾ
താനേ തിരിയുന്ന ഭൂമിപോലിങ്ങനെ
എല്ലാം കറങ്ങുന്നു പൊന്നേ
അധരം കൊതിക്കുമമൃതിനായ്
എന്തോ തുടിക്കുന്ന പോലേ
ദൂരെ വാനിലുയരും താരമായ്
കണ്ണിൽ തെളിയുന്നതെന്തോ
കാതിൽ മുഴങ്ങും ശൃങ്കാരമേളമായ്
ഉള്ളം പിടച്ചിട്ടു വയ്യാ
മധുരം നിറയ്ക്കാം നിൻ ജീവനിൽ
ചെമ്മേ ചേർന്നൊന്നു നിൽപ്പൂ

-രാജീവ്‌ ഇലന്തൂർ

കടലിലെ മുത്ത്

എന്റെ സ്നേഹമൊരു കടലോളമുണ്ട്
അതിൽ തുഴെയെറിഞ്ഞു നീ വീഴാതെപോയി
ഇടയ്ക്കുവച്ചെപ്പൊഴെങ്കിലും അറിയുമോ
ഉള്ളിലെ മണിമുത്തു നിനക്കു മാത്രമെന്ന്

നീ തുഴഞ്ഞു കൊണ്ടേയിരിക്കുക
ശാന്തനായ് ഞാനെല്ലാം കണ്ടിരിക്കാം..
ഉള്ളിലെ പ്രക്ഷുപ്ത ഭാവമെല്ലാം
നിനക്കായ് അടക്കിവച്ചിടാം.

പുറമെ മണമുള്ള കാറ്റു വീശാം
അതിൽ ഉലഞ്ഞാടാതെയെന്റെ
ഹൃദയത്തിൽ തുഴയാഞ്ഞു കുത്തു..

നീലാകാശത്തിന്റെയതിരുകൾ
ഞാൻ നിനക്ക് പറഞ്ഞുതരാ-
മതിലൂടെ ഒഴുകിപ്പോകുക..
ഒടുവിൽ കരയിലെത്തുമ്പോൾ;അവിടെ
നിനക്കായ്‌ ആ മുത്തു തീരത്തടിഞ്ഞിടും

-രാജീവ്‌ ഇലന്തൂർ

Thursday, 15 November 2018

നുണക്കുഴി

നിശ്ചലദീപ്തയാം പ്രണയമേ ഞാനൊരു-
നിശാസഞ്ചാരിയായലയുന്നതു കണ്ടുവോ
ജലതരംഗസമ്മോഹന സംഗമമകലും പോലെ
ഹൃദയതാളമർമ്മരങ്ങളകുന്നുവോ

നിന്റെ ശൃംഗാരഹർഷങ്ങളിൽ നുണക്കുഴി
പതിവിലുമേറ്റമായി കുഴിഞ്ഞിരിക്കുന്നു
കള്ളനോട്ടവും പ്രണയച്ചുഴിയിലെ ശീല്കാരവും
പൊടിക്കൈകളായെറിഞ്ഞുവോ

മൃദുമേനി തുളുമ്പുമാപീനകുടം ചുരത്തിയ
സ്നേഹത്തിന്റെ സ്പർശരേണുക്കളെവിടെ
വട്ടപൊട്ടുകുത്തി കണ്മഷി കറുപ്പെഴുതിയ
കണ്ണിലെ  കടലോളം സ്വപ്നങ്ങളെവിടെ

കറുത്തനൂലുമാലയുടെയറ്റത്തുകണ്ട
മുത്തിന്റെ താളവും  മറന്നുവോ
കറുത്തകരയുള്ള വെളുത്ത സാരി മോഹിപ്പിച്ചൊ-
രുദ്ദീപനങ്ങളെ പടുകുഴിയിലും  തള്ളിവിട്ടോ

ഒറ്റക്കാലിൽ കെട്ടിയ കറുത്തചരടുകൊണ്ട്-
നിനക്കു ചൂടിയ പാദസരം കിലുങ്ങാതെയായ്
പഴയകിനാക്കളുടെ പട്ടുനൂലിനാൽ
നെയ്തതെടുത്ത ശീലയിലെന്നെ പൊതിഞ്ഞുവോ

പുഞ്ചിരിപ്പാലിന്റെ മധുരം നിറച്ചിട്ടു
പുകയുന്ന ലഹരിയിൽ മൂടിയെന്നെ.
വലിയ ഗർത്തങ്ങളുള്ള നിന്റെ മനസിന്റെ
ഉയരവും താഴ്ചയുമറിയാതെ
ഞാൻ ചതിക്കപ്പെട്ടു പെണ്ണേ !


-രാജീവ് ഇലന്തൂർ

Monday, 12 November 2018

വിട

നിന്നിൽനിന്നും ദൂരെയായ് 
അന്ന് ഞാൻ നോക്കവേ..
എന്റെയുള്ളിൽ നെയ്തെടുത്തൂ 
നൂറു സ്വപ്‌നങ്ങൾ..

   പതിവിലേറെ മോഹമായ് 
   കരളലിഞ്ഞു പോകവേ..
   കടമെടുത്തവാക്കുകൾ 
   മധുരമോർമ്മയായിതാ..

ഇനിയുമെന്തേ കൺനിറഞ്ഞു 
വിടപറഞ്ഞു പോകയോ.?
തിരികെയില്ലീ  കാലമെല്ലാം 
കഥപറഞ്ഞു തീരുമോ..? 

-രാജീവ്‌ ഇലന്തൂർ 

Thursday, 18 October 2018

തുഷാരം

മാഞ്ഞുവോ പ്രിയമേഘമേ നീ 
മഴയിലൂറി വിതുമ്പീ
ലാളനത്തിൻ നിനവുണർത്തി
തെന്നലായ്  അലയുന്നു  ഞാൻ.

അന്തിയാമത്തിലന്നു മാഞ്ഞുപോ-
മന്ധമാമനുരാഗവും
ഉയരുന്നുവോയെൻ മൗനരാഗവും 
താരമായീ വിണ്ണിലും
നനയുന്നു ഞാനിന്നോർമയിൽ 
ഈ  വഴി മറന്നൊരു  പാതയിൽ 
ഇന്നേകനായ്  ഞാൻ  മാറവേ
ഉരുകി ഒഴുകിയെൻ  നൊമ്പരം 

അന്തരംഗത്തിലാദ്യമായ് കുറുകുന്ന
പ്രാവുകൾ മൂകമായ്
തഴുകുന്നുവോ നിൻ അലകളിൽ 
പ്രണയാർദ്രമായീ തീരവും
കരളിൽ തിളങ്ങുംമുത്തുപോൽ 
തെളിയുന്ന മുഖമോ ഇന്നിതാ
ഇന്നാർദ്രമായ് ഞാൻ  തേടവേ
തഴുകി ഉണരുമെൻ മർമരം 


-രാജീവ് ഇലന്തൂർ 

Thursday, 27 September 2018

ഭഗവതികുന്നിലമ്മ കീർത്തനം

ഭഗവതികുന്നിലേ  
മാതംഗിനി ദേവി
മധുരവാണിയോടെ
കൈതൊഴുന്നേൻ
ശാന്തസ്വരൂപിണിയായ്
പടയണിപ്രിയയായ്
അനുഗ്രഹംചൊരി-`
യണേ വരദായിനി

രുചിരമുഖശോഭയായ്
വരവർണിനിയായ്
കുങ്കുമകളഭാദി
അഭിഷേകയായ്
നന്മസ്വരൂപിയായി
നിറഞ്ഞിടുമമ്മേ
കന്മഷ ചിന്തകൾ
അകറ്റേണമേ

ചതുർഭുജസമന്വയമായ്  
മൂലമന്ത്രാത്മികയായി
പട്ടുടയാടചുറ്റി
വിഭൂഷിതയായ്
അമൃതവർഷം ചൊരിഞ്ഞ്
കുടികൊള്ളുമമ്പേ
പാദാംബുജത്തിൽ
വണങ്ങിടുന്നേ

-രാജീവ് ഇലന്തൂർ
01/ 10/ 2018

Wednesday, 26 September 2018

പിറന്നിടം

ഹൃദയം പറഞ്ഞകഥകേട്ടുറങ്ങുന്ന 
പിഞ്ചുപൈതലായ് ഞാൻ; 
നിൻ മടിത്തട്ടിലെ ചൂടേറ്റുറങ്ങും 
കുഞ്ഞു പൈതൽ ഞാൻ.. 
ചിന്തകളെഴും  വഴികൾ- 
പടർന്ന് നിൻ മൃദു മേനിയിൽ 
മാതൃത്വമേറ്റു വളർന്നുയർന്നു ഞാൻ 

നിന്നധരം പൊഴിച്ചിട്ട കഥകൾ പലതുണ്ട് 
മനസ്സിൽ, കിനിയും പാട്ടുകളേറെയുണ്ട് 
തളരാതെ വാടാതിരിക്കാൻ കരുത്തിന്റെ 
കതിർനാമ്പുകൾ കരളിലുണ്ട് 

പണ്ട്പണ്ടേ  മുതൽക്കെ നീയീ രണഭൂമിയിൽ 
കണ്ണീർപൊഴിക്കാതെ, പുഞ്ചിരി പൂക്കൾ 
പകുത്തുനൽകിയ ധീരമാതാ 
ചിതറികിടക്കും ഞരമ്പുകളാഹൃത്തടത്തിൽ 
ഒന്നായ് മിടിച്ചു ജീവൻ പകർന്നു 

നിന്നിൽപടരുന്നകാറ്റിന്റെ  നന്മതൻ സുഗന്ധവും,  
നിന്നിലൊഴുകുമാ;നീർപുഴയുടെ പദ താളങ്ങളും,
നിന്നിലെനക്ഷത്രവീഥികൾ പൊഴിക്കും പൊൻപ്രകാശവും 
പകർന്നെന്നാത്മാവിലെ ദീപം തെളിച്ചിടൂ 
കാലമെത്തുമ്പോളീമടിത്തട്ടിലെ  സ്വച്ഛന്ദതീരത്തു 
അലിഞ്ഞു മെയ്ചേർന്ന് വീണ്ടുമാഹൃദയത്തി- 
ലൊരു  പുനർജനിയൊരുക്കണെ 

Monday, 17 September 2018

വിശ്വകർമ്മ കീർത്തനം

പഞ്ചരത്നവല്ലരിപോലിന്നുനമ്മളോ 
ഒന്നായി വാഴ്ത്തിടുന്നു പഞ്ചാനനെ 
അഞ്ചിതൾ പൂവുപോലിന്നെന്നിലോ 
അൻപോട്  ശ്രീ  വിളങ്ങി നിൽക്കണേ 

പഞ്ചഭൂതസന്നിവേശ ബ്രഹ്മരൂപമേ 
ഏകചിന്തയോടെയിന്ന്  വർത്തിചെയ്തിടാം 
നിത്യസുന്ദരപ്രപഞ്ച പുണ്യസൃഷ്ടാ 
സത്യരൂപമായിന്നു  പൂജചെയ്തിടാം 

ചിന്മയാനന്ദഹേതു സർവ്വപാലകാ 
ലോകനന്മസുഖമൊരുക്കി  വാഴ്‌വൊരുക്കണേ 
പഞ്ചവേദനാഥനാം ഗുരുപ്രപഞ്ചമേ 
അഞ്ചുകർമമേകമായ്  കോർത്തിണക്കണേ 


Monday, 10 September 2018

നീ അവരെ വെറുതേ വിടൂ

നീ  അവരെ  വെറുതേ  വിടൂ..
നിന്റെ നാശം  ക്ഷണിപ്പവത് അവരല്ല
അവരുടെ  മടിയിലോ പണത്തിനു  കനമില്ല..
നീ  അവരെ  വെറുതേ  വിടൂ..

അവർ നിത്യവർത്തി കണ്ടെത്തും മാനുജർ
അവർ നിന്നെ നിഷേധിക്കാതെ കഴിയുന്നവർ
അവർ സ്വജീവിതം മറയില്ലാതെ  കാട്ടുന്നവർ
നീ  അവരെ  വെറുതേ  വിടൂ....

അവർ നിന്റെ  ചിതക്കായ്  മണ്ണ്  കട്ടെടുത്തവരല്ല
അവർ നിന്റെ കൽസ്തനങ്ങളെ തച്ചുടച്ചവരല്ല
അവർ നിന്റെ  മൺമലകളെ  അറുത്തിട്ടവരല്ല
അവർ നിന്റെ  വന്യമന്ദാരങ്ങളെ കൊയ്തവരല്ല
അവർ  നിന്റെ  തണ്ണീർനിലങ്ങളെ  തരിശാക്കിയവരല്ല
നീ  അവരെ  വെറുതേ  വിടൂ...

അവരല്ല നിന്റെ  നൽപ്പാട്ടുകളെ വികൃതമാക്കിയത്
അവരല്ല  നിന്റെ അടിയൊഴുക്കിന് തടയണയിട്ടത്
അവരല്ല നിന്റെ  പാതാള സ്മരണകളിൽ കനലിട്ടത്
അവരല്ല നിന്റെ താഴ്‌വാരചായ്‌വിൽ  ബഹുനിലമിനാരം-
കെട്ടിയതു..  നീ അവരെ  വെറുതെ  വിടൂ...

നിന്റെ സൗന്ദര്യ സ്രോതസുകൾ നശിപ്പിച്ചവരുടെ 
കണക്കുകളെവിടെയാ  സൂക്ഷിച്ചത്.. 
മലകൾ തകർത്തവർ, കാടുകയ്യേറിയവർ
പുഴകളെ  വാറ്റിയവർ,  നീർത്തടം  നികത്തിയവർ
മാലിന്യകൂമ്പാരമൊരുക്കിയവർ..
അസന്തുലിതാ മണ്ഡലം  തീർക്കുന്നവർ..
എല്ലാത്തിനുമോ കൂട്ട് നിൽക്കുന്ന വെള്ളക്കോമരങ്ങൾ
ഇവരല്ലയോ  നിന്റെ പുസ്‍തകത്തിലെ..
ചുവന്ന വരയിട്ട  പേരുകൾ..
ഇവരെപ്പോഴും ധനമതഹന്തകൊണ്ട് സംരക്ഷിതർ
ഇവരെപ്പോഴും നിന്നെ മർദിച്ചു നടക്കുന്നവർ
ഇവരെ  തിരഞ്ഞൊന്നു  പിടിക്കുന്ന ശക്തിയായ് നീ വരിക
ശക്തിയായി നീ  വീണ്ടും വരിക..

ആ  പാവമാം നന്മതന്നുറവിടങ്ങളെ  വെറുതെ വിടൂ...
നീ  അവരെ  വെറുതേ  വിടൂ...

-രാജീവ്‌ ഇലന്തൂർ(8/9/18)
x

Thursday, 5 July 2018

മറവിയുടെ സംഗീതം

മറന്നു പോയെന്നു 
നടിച്ചവളെന്നെ 
തിരിഞ്ഞൊന്നു നോക്കുവാൻ 
മടിച്ചുവോ.,.?
തിരഞ്ഞു നടന്നൊരാ
കാറ്റിനോടൊന്നു
പറഞ്ഞു ധരിപ്പിച്ചെൻ
ഹൃദയസംഗീതം..
അരുതെന്നു ചൊല്ലിഞാൻ
വീണുമയങ്ങുന്ന
ചിന്താസഞ്ചാര വീഥികൾ
ശൂന്യമൊ..?
കരുതലിൻ പ്രാന്തപ്രദേശങ്ങൾക്കൊപ്പം
കറുത്തിരുണ്ടു പോയുവോ
നിന്റെ മൗനരാഗങ്ങൾ..?
മഴകാറ്റുപോലെ വീശിയാർദ്രമാം
സ്വപനച്ചിറകുകൾ
തഴുകുന്ന എന്റെ സിരകളിലാണോ
നിന്റെസ്ഥാനം..?
നീതന്നെയോർത്തു നോക്കുവിൻ
നിന്നിലെ ഇന്നിന്റെ വെളിച്ചം പകർന്നത്
ഞാനല്ലയോയെന്നു...?
നാട്യങ്ങളെ, നീയിന്നിവളെ ജീവിക്കുവാൻ
പഠിപ്പിച്ചുവോ..നീറുന്ന ഓർമ്മകളുമായ്..

സല്ലാപം


ആദ്യസ്‌നേഹം


നീലയും വെള്ളയും

വിദ്യാലയ ഓർമ്മകൾ 
പകരുന്ന  നിറങ്ങളെപ്പോഴും 
നീലയും വെള്ളയും തന്നെ 

കുപ്പായ രഹസ്യങ്ങൾ  
ഒളിച്ചിടാതെ, വരാന്തയിൽ
നീളെ ഓടിക്കളിച്ചൊരു കാലം 
പിന്നെ തുള്ളികളിച്ചോരു കാലം 

മഴയത്തു  നനഞ്ഞു  നടന്നു 
പോകും സ്വപ്നസഞ്ചാരികൾ  
നമ്മെളെന്നും  ധരിച്ചിരുന്നത് 
നീലയും  വെള്ളയും  തന്നെ

നീല തൂവൽ പക്ഷിയായ് 
പാദസരങ്ങൾ കിലുക്കി 
പറന്ന  പെൺകിളി പാടിയ 
പാട്ടുകൾ കൊതിയോടെ 
കേട്ടിരുന്നെത്ര  കാതോരങ്ങൾ

വെളുത്തൊരാകാശവും 
നീല സാഗരവും  പോലെ ;
ലയിച്ചിരുന്ന  പ്രണയ സല്ലാപ
പുഷ്പങ്ങൾ വിരിഞ്ഞ തീരങ്ങൾ 
ഈ  നിറങ്ങളല്ലാതെ മറ്റെന്തു?

ഓണത്തിങ്കൾ പൂവ്

ഇന്നലെ രാവിന്റെ കളിത്തോഴിയായ് 
അമ്പിളി പൂന്തോണി ഒഴുകിയെത്തി
ഓണ നിലാവിന്റെ കയ്യിൽ പിടിച്ചവൾ 
പോന്നോണ പൂവായ് വിരിഞ്ഞു നിന്നു 

കളിവാക്കുചൊല്ലി  ചിരിതൂകവേ 
മനസ്സിൽ നിറയ്ക്കാം  കുഞ്ഞോർമകൾ 
കിളിവാതിൽ നീളെ കണ്ണായാക്കാം
നിന്നിലെ സുഗന്ധമായ് മാറാം പൂവേ..

കണ്ണാരംപൊത്തി  കളിയാടാവേ 
മുന്നിൽ വരയ്ക്കാം പൂക്കളങ്ങൾ 
വെയിലൊളിയിൽ  മിന്നും  മധുനുകരാം 
തിരുവോണ സ്വപ്‌നങ്ങൾ ചൊല്ലാം പൂവേ..

പലായനം

ഒരു ദേശത്തൊരുപാട് പൂക്കൾ 
ഒരേ നിറത്താൽ 
ഒരുപോലെ  വിരിഞ്ഞിവർ
ഒരുപോലെ മണം  പരത്തിയവർ 
ഒരേ  തേൻ രുചി പകരുന്നവർ.. 
കാറ്റത്താടി മറ്റുദേശത്തെ
വിലാസിനികളാം പൂക്കളെ നോക്കിനിന്നു, 
ഇങ്ങനെയെങ്കിലും; 
ഇവരോ  പരസ്‌പരം ശത്രുക്കളത്രേ..
മുള്ളുകൾ പടവാളായ് വീശി നടന്നവർ 
പുറമെ കണ്ടാൽ  സുന്ദരം..
തമ്മിൽ തമ്മിൽ പോരും... 
യുദ്ധം നിത്യം.. നശിച്ചൊരു 
ദേശത്തു എങ്ങനെ വാഴും... 
ചിന്തകൾ വിതറിയ ദേശം തേടി 
പലായനമായവർ  
അവിടെ വിരിയാം മറ്റൊരു 
പൂവായ്..  ഉള്ളിൽ രക്തം 
മണക്കുന്ന പൂവായ്...
ദേശ ദേശാന്തരങ്ങളിൽ 
ചിതറുന്ന പൂക്കളായ്..    [16/4/2018]


ഭൂമി വന്ദനം

പരിജന പൂജിതേ 
പരിപാലിക്കുക നമ്മേ 
സുമലത  വന്ദിതേ 
ചിരിതൂകുകയെന്നുമേ 
ഹരിചിര സഖിയേ 
രാഗവിലോലമാകണേ 
മായജനി ധരിത്രി
മൃദു-പതമാകണേ പാദം  
മധുരവാഹിനി നമാം 
മന്ദമാരുതനേകേണമേ 
സമുദ്രവസിതെ ജനനി 
തിരയിൽ നിറയണമെന്നുമേ 
പർവ്വതനിരാംഗിണി 
ഋതുസഞ്ചാരമൊരുക്കണേ 
നിത്യനിരാമയി ധരണി 
ഈ പാദസ്പർശമേ പുണ്യം 

Monday, 10 April 2017

മഴയുടെ നിഴലുകൾ

അമ്മയുടെ മടിത്തട്ടിലെ 
ആത്മസംഘർഷത്തിൻ 
ജലരേഖകൾ വറ്റിയൊഴിഞ്ഞു. 
നീറുന്ന നെഞ്ചിലുമൊരു 
നിശ്വാസകാറ്റുണ്ട്, തിലെ
ഈർപ്പവും ഉൾവലിഞ്ഞു !
ദാഹിച്ചുവലഞ്ഞൊരു  നീർരേഖ 
തേടിയലമുറയിടുന്ന 
ഉദരശേഷിപ്പുകൾ വിണ്ടുകീറി.
കോടികളുണ്ട് മക്കളെന്നാലും 
അമ്മയ്ക്കു ചുരത്തുവാൻ 
ക്ഷീരകേദാരങ്ങളോ തച്ചുടച്ചു. 
സർവ്വംസഹയ്ക്കൊന്നു പരിതപിച്ചു- 
കരയുവാൻ കണ്ണീരില്ലീ 
മിഴിത്തടാകത്തിലും! 
മക്കളെ,യെൻ്റെ പച്ച ചേലയും 
തീവച്ചു നശിപ്പിച്ചുവോ? 
ഒടുവിലിൻ്റെ നഗ്നമേനിയും 
കത്തിയെരിയുന്നു...
ഇനിയും നിനക്ക് മഴവേണമത്രേ !
"കരിഞ്ഞുണങ്ങിയ ജലബിന്ദുക്കൾ 
നിൻ്റെ  ശ്മശാനത്തിലെ നിഴലായ് നില്ക്കും"

Wednesday, 8 March 2017

സ്ത്രീ

തേങ്ങുമീ നോവിൻ്റെ  തീരങ്ങളിൽ
പുഞ്ചിരി തൂവുന്ന പൂവാണു നീ.
തേടുമീ സ്നേഹത്തിൻ ആഴങ്ങളിൽ
വിരിയുമീ മഴവില്ലിൻ അഴകാണു നീ.

നീറുമീ ഭൂവിൻ്റെ ഉൾക്കാമ്പിനുള്ളിൽ
ജ്വലിക്കുന്ന ജ്വാലാമുഖിയാണു നീ
ഈശ്വരൻ അലിയുന്ന സത്വത്തിനുള്ളിൽ
സാകൂത ശക്തിയാം പ്രകൃതി നീയും

ആർദ്രമാം മനസ്സിൻ്റെ ശിഖരത്തിലെന്നും
ചുരത്തുന്ന പാലിൻ്റെ മധുരമോ നീ
മാതൃത്വ ഭാവത്തിൽ സ്വരരാഗധാരയിൽ
ശ്രുതിയിടും തമ്പുരു തന്ത്രിയോ നീ

നിന്നിലേ നിനവിൻ്റെ സഞ്ചാരപാതയിൽ
നീളുമീ ജീവൻ്റെ പരിണാമവും
എന്തിനീ കാലത്തിൻ കവചത്തിനുളളിൻ
വിതുമ്പിടും നാരിയായ് മാറുമോ നീ