സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Monday, 9 December 2013

മഴ

അകത്തെ മുറിയില്‍
ഇരുള്‍വെട്ടിയ മിന്നല്‍
പുറത്തെ വരാന്തയില്‍
തൂവാനമാട്ടം

ചിരിച്ചിപ്പി മഴനീര്‍
വിഴുങ്ങി മൗനം ഭജിച്ചു
മകനെന്‍ നെഞ്ചില്‍
അമര്‍ന്നു ഞരങ്ങീ

പൂവിലെ തേന്‍കണം
 മായം കലര്‍ന്നു
അതിരിലെ കല്ലിന്റെ
 മണ്ണും ഒലിച്ചുപൊയ്

സന്ധ്യക്കു സിന്ദൂരമില്ലാത്ത
നേരം കനത്തു
ചിറകിന്റെ നാമ്പുകള്‍
കുതിര്‍ന്നിരിക്കാമെന്റെ
പക്ഷിക്കു, ചേക്കേറിടും
ചില്ലകള്‍ ആടിത്തിമിര്‍ത്തു

ഇടിനാദം പൊതിഞ്ഞ രഹസ്യം
പ്രപഞ്ചം കവര്‍ന്നു
കാതിലെ ശബ്ദം പലരിലും
ഒരുപോല്‍ മുഴങ്ങി

രാത്രിയിലെന്റെ ചെറുവള്ളം
ഒഴുകില്ല.
കരപൂകി നിന്നൊരാ കടത്തുവള്ളം
പറഞ്ഞു.

ആലിപ്പഴം ഓടില്‍ താളം
തിമിര്‍ത്തു
എന്റെ ഉള്ളിലെ നാവിനും
എന്തോ മധുരം ചുവച്ചു

നീളെ കൈവഴിത്തോടുകള്‍
കവിഞ്ഞീടാം,
വരമ്പുകള്‍ വഴുക്കു
കൂട്ടിയെടുത്തിടാം

ജനലിന്റെ ചാരെ
മഴയുടെ ശ്ബ്ദം
കണ്ണട മങ്ങിയിരിക്കുന്നു
മഴയുടെ  സൗന്ദര്യം
കാണുവാന്‍.
എങ്കിലും എന്റെ
നെഞ്ചിലെ മഴക്കും
അതേ താളമാവാം


Monday, 4 November 2013

പുലരി

മിഴിമാഞ്ഞ ദൂരം അതിലൂടെ യാത്ര 
കനലൂതും കാറ്റില്‍ പരാഗം എരിഞ്ഞു

വിരല്‍തുമ്പു നീട്ടീ, ഗദ്ഗദം  പാടി
നിലാവിന്റെ യാത്രാ  കിഴക്കിലേക്കായ്


തളിരുകള്‍ തുള്ളിയില്‍ താലം എടുത്തു
കുളിരിന്റെ  മാറില്‍ വെണ്‍കതിര്‍ പൂകി


അതിരിന്റെ വെട്ടം അലിവിന്റെ ബാഷ്പം
കവര്‍ന്നു, പൂവിന്റെ ഉള്ളം തുടിച്ചു.

ചരല്‍ക്കുന്നുമിന്നി, തുമ്പികള്‍ പാറി
ശ്യാമം പരന്നൂ, കിളികള്‍ പറന്നു

പുഴകളില്‍ ഓളം ചുഴലാട്ടമാടി
കരയില്‍ കതിര്‍പുഞ്ചിരി പൂവിട്ടുനിന്നു

ആഴിയില്‍ മുഖം നോക്കിമിനുക്കി-
കതിരോന്‍ ഇന്നിന്റെ യാത്ര തുടങ്ങി.
 
വാരിജവദനം തരലിളിതയായ് നിന്നീ-
പുലരിതന്‍ പാലൊളി ഉള്ളില്‍ വിളങ്ങി

Tuesday, 29 October 2013

ആര്‍ദ്രം

ശൈലസമം മമ ചിത്തം ചീന്തിയ
അരുവിയിലേതോ മധുകണം
മമത പൂത്തീട്ടുള്‍വനത്തില്‍, ശലഭ-
മൊഴുക്കിയ തീര്‍ത്ഥമാവാം !

അക്ഷിക്കു പാത്രമോ..? നീണ്ടൊരീ
വനികയില്‍ അനുരാഗപുഷ്പഹരം
തൂവര്‍ഷമോ മറന്നീത്തലത്തില്‍
രോമാഞ്ച വര്‍ഷമായ് പൂവസന്തം

ബാഹ്യമുഖം കല്ലില്‍ മെയ്തെടുത്ത്
മാനസപുത്രന്റെ കല്‍ത്തുറുങ്കാക്കി
ആര്‍ദ്രമാം മാനസപൊയ്കയില്‍ വിരിയും-
മലരായ് ഉള്‍വനം പൂകി നില്പ്പൂ

മാറ്റൊലികൊണ്ട പരിജനമനവും
മധുകണം നുകരാന്‍ തേടിയെത്തും
ശിലതന്‍ കാതില്‍ മെല്ലെയോതും
നിര്‍മ്മല സ്നേഹ മന്ത്രതരംഗം

Wednesday, 16 October 2013

ഒറ്റക്കുന്ന്

പച്ചവിരിച്ചൊരു കുന്നിൻ ചരുവിലെ 
ഒറ്റയടിപ്പാത !
ചുവപ്പുകലർന്നൊരു  വാനം കണ്ടേൻ
എന്തൊരു ചേലാണേ  !


പൊങ്ങിപ്പറന്നുപോം  പക്ഷികളെല്ലാം
ചേക്കേറും കൂടിതാണേ !
മെല്ലെയൊളിച്ചൊരു പകലിന്റെ പവിഴത്തെ
ചുംബിച്ച  മേടാണേ !


ചുറ്റുമുളങ്കാട്‌  വേലിക്കകത്തൊരു വീട്ടിൽ
തെളിയുന്ന ദീപമുണ്ടേ !
ആർദ്രമായ്‌ നില്ക്കുന്ന പുല്ച്ചെത്തട്ടിലെ
വാസികളേവരുമുണ്ടേ !


അരുവിത്തടത്തിലെ ആശാനു കീഴിൽ
പരലുകൾ പാഞ്ഞിടുന്നേ !
രാത്രിയിലങ്ങനെ കുന്നിൻ മുകളിൽ
താരവസന്തം പൂത്തിടുന്നേ !




Saturday, 20 July 2013

പിഞ്ചുമർദ്ദനം

പഴുതുപൂട്ടി പിറന്നു മണ്ണില്‍
അഴികള്‍ കാവലായ്നിന്നു മുന്നില്‍
കരുണകാട്ടിയ കാട്ടാള ഹസ്തം
അരിഞ്ഞെടുത്തു തളിരിന്‍ സ്വപ്നം

ഒറ്റയാനായ് പറ്റമാകാന്‍, ചുറ്റുവട്ടം-
പെറ്റിടുന്നു നന്മ വറ്റിയ കണ്ണുകള്‍
മുലമണം ചെപ്പിടാന്‍, അറവുകാലന്‍
അലഞ്ഞിടും ചോര ചത്ത വീഥിയില്‍

വിണ്ടുകീറിയ ഭൂമിയില്‍, പുക്കിള്‍ക്കൊടി
കണ്ടിടാതെ തണ്ടുവാറ്റിയസുരതം
കരച്ചിലിന്റെ നെറുകയില്‍, കറുത്തിടും
പുരപൊളിച്ചൊരീ സ്വര്‍ഗം

Tuesday, 16 July 2013

ഇടവഴികളിലൂടെ..

നീയൊരു ഇര, ദൂരയൊരു കര
വെയിലൊളി മായുകയോ
നിന്റെ ചിരിയൊളി മറയുകയൊ

വെണ്ണിലത്താലങ്ങളില്ല ,മണ്‍ചിരാതുമില്ല
ഈ ഇടവഴിയൊഴുകുകയാം ഭയകണംതൂവി !

മാംസഭോജി ദംക്ഷ്ട്ര രാകിമൂര്‍ച്ചകൂട്ടിന്നു
ഇവിടെ നീ തനിച്ചാവുന്നു

ഭക്ഷണമാവുന്നു
ഇരുതല വാളായ് ഈ ഇടവഴിയെന്നും

കനല്‍ക്കണം ബാക്കിപത്രം
നീറിത്തിളങ്ങി തെളിഞ്ഞു നില്‍ക്കുന്നു
എല്ലം ഈ ഇടവഴി സാക്ഷി.

Wednesday, 10 July 2013

മഴയുടെ ലാളനമോടേ..

ഇന്നിനിയോർമ്മകൾ ഓമനിക്കും 
മഴയുടെ ലാളനമോടേ..
ഇന്നിനിയോർമ്മകൾ ഓമനിക്കും 
മഴയുടെ  ലാളനമോടേ..
ഇടവഴി  പറയും കഥകളിലൂടെ 
നീയെന്റെ ചാരത്തണഞ്ഞൂ..
പിന്നിലെ മൌനമായ് പാടി..

പുലർമഞ്ഞു വീഴുന്ന പടിവാതിലിൽ 
പൂത്ത, പ്രണയവസന്തം നീ..
അലയുന്ന കാറ്റിന്റെ ഉടയാടയായ് വന്നു-
എന്നെ പൊതിഞ്ഞങ്ങു നീ..
പിന്നെ, എന്തോ പറഞ്ഞങ്ങു പോയ്..

മൂകമായ് മൂളുന്ന മനസിന്റെ പാട്ടിൽ 
നിറയുന്ന രാഗമായ് നീ..
കണ്ണിലെ കനവുകൾ കാവലായ് നിൽക്കെ 
ദൂരേക്കു പോകയായ് നീ..
പിന്നെ, നിനവിന്റെ ബാഷ്പമായ് ഞാൻ..


ചിത്രം : ഗൂഗിള്‍
[ഗാനശാഖ ]

Sunday, 16 June 2013

മിഴിയിലെ കവിത

മിഴിയില്‍ നിറയും കവിതേ..
എന്റെ മഴയായ് തുളുമ്പും കവിതേ..
സ്വപ്നം വിരിയിച്ച കവിതേ..
കണ്ണില്‍ താളം ഉതിര്‍ക്കുന്ന കവിതേ..

ഈമഹാഗീതികളെല്ലാം ഒളിപ്പിച്ചു
മൗനം ചൊരിയുന്ന കവിതേ..
ചേമ്പിലത്താളിലെ തുള്ളിപോല്‍
പ്രണയം ഒഴുക്കിയ കവിതേ..

ദുഃഖങ്ങളത്രയുമെല്ലാം തൂവിക്കളഞ്ഞു-
പുഴയായ് ഒഴുകിയ കവിതേ..
മനമൊരു പമ്പരമാകുമ്പൊളൊക്കയും
മാനസിയായ് വരും കവിതേ..

കണ്ണിലെ കാണാവിളക്കായെന്നും
ചിരിതൂകി നിന്നൊരു കവിതേ..
എന്നിലെ എന്നെനീ ഞാനാക്കിമാറ്റിയ
ഐശ്വര്യ ദേവതേ.. എന്റെ കവിതേ..

Saturday, 8 June 2013

പ്രണയം പകർന്നവളെ

പ്രണയം പകർന്നവളെ..
എന്റെ പ്രണയം കവർന്നവളെ..
ചിറകുള്ള സ്വപ്നം  നിദ്രാതടത്തിൽ
നീന്തിടും അരയന്നമായ്..
നീന്തിടും അരയന്നമായ് ..

പൂമുഖംവിരിയുന്ന സന്ധ്യയിൽ 
ദീപം വിളങ്ങുന്നപോലേ..
മിഥുനം പൂത്തയുഗത്തിലെ 
വരവേണിയായഴകോടേ..

നിലാവിന്റെ  തീരം ചൊടിയിൽ 
വിരിച്ചെന്റെ കരപടം തേടിനിന്നൂ..
നീയെന്റെ ഉൾത്തടം കുളിരാൽപൊതിഞ്ഞൂ..
കരിയിലക്കാറ്റിലിളകുന്ന വാർമുടി 
എൻനേർക്കുനീളെ പറന്നൂ..

ഈ ജന്മതീരത്തു നീകാത്തു നിന്നപോൽ
മറ്റാരുമില്ലഭൂവിൽ .
നിന്റെ പ്രണയതീരം പുല്കിയി-
ത്തിരയായ് പുണരുന്നു ഞാനും


Tuesday, 21 May 2013

പുനർജനി

മടങ്ങാനെനിക്കിന്നു നേരമായ് 
തുടക്കം തിരയാനെനിക്കിന്നു കാലമായ് 
ഓർമ്മതൻ പൊരുളിന്റെ ചുരുളഴിച്ചീടുവാൻ 
എത്രകാതം നടക്കും,
 ഞാൻ എത്ര കാതം നടക്കും 

വരണ്ട വാർദ്ധക്യ ശകലങ്ങലപ്പോഴും 
ഓർമ്മച്ചെപ്പ് തുറക്കുവാൻ തുടിക്കുന്നു 
നരമൂടിയ ഇങ്ങേത്തലക്കും കാലിനു-
മിപ്പുറം  ബലക്ഷയത്തണ്ടായ് ശയിക്കുന്നു 

വാനപ്രസ്ഥച്ചിതലുകൾ തീർത്ത മണ്‍കൂനയില-
ടിഞ്ഞിരുന്നൂ  വാല്മീകി  പ്രകൃതം
സ്മിതപൂരിതം പിന്നെയോർത്താലതു 
ക്ലേശം ചുമന്നു തീർത്ത വികൃതം 

യൗവ്വനത്തുരത്തുകൾ ചുഴിയാൽ ചുറ്റി -
ക്കറങ്ങി, നീർബിന്ദുവിലൊടുങ്ങവെ 
ഹൃദയം ശോണിതം,പ്രണയക്കറയിൽ
അർദ്ധനഗ്നാംഗന നടനമാടിയനാൾ 

ബാല്യകൗമാരം കോമരംതുള്ളി പടവാ-
ളെടുത്തു ഛിഹ്നം വിളിച്ചു 
ആത്മസംഘർഷച്ചെരുവുകൾ മതിലുകൾ-
ക്കപ്പുറം വച്ചുറങ്ങിയ ബാല്യം 

ഇതിനെല്ലാമപ്പുറമാവാം തുടക്കവു-
മൊടുക്കവുമായ ഉദ്ബിന്ദുവിൻ കരം 
അവിടെക്കാണെൻ യാത്ര, റാന്തൽ 
വിളക്കിൻ തിരിയണഞ്ഞ നിമിഷത്തിലേക്ക്