സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Monday, 10 September 2018

നീ അവരെ വെറുതേ വിടൂ

നീ  അവരെ  വെറുതേ  വിടൂ..
നിന്റെ നാശം  ക്ഷണിപ്പവത് അവരല്ല
അവരുടെ  മടിയിലോ പണത്തിനു  കനമില്ല..
നീ  അവരെ  വെറുതേ  വിടൂ..

അവർ നിത്യവർത്തി കണ്ടെത്തും മാനുജർ
അവർ നിന്നെ നിഷേധിക്കാതെ കഴിയുന്നവർ
അവർ സ്വജീവിതം മറയില്ലാതെ  കാട്ടുന്നവർ
നീ  അവരെ  വെറുതേ  വിടൂ....

അവർ നിന്റെ  ചിതക്കായ്  മണ്ണ്  കട്ടെടുത്തവരല്ല
അവർ നിന്റെ കൽസ്തനങ്ങളെ തച്ചുടച്ചവരല്ല
അവർ നിന്റെ  മൺമലകളെ  അറുത്തിട്ടവരല്ല
അവർ നിന്റെ  വന്യമന്ദാരങ്ങളെ കൊയ്തവരല്ല
അവർ  നിന്റെ  തണ്ണീർനിലങ്ങളെ  തരിശാക്കിയവരല്ല
നീ  അവരെ  വെറുതേ  വിടൂ...

അവരല്ല നിന്റെ  നൽപ്പാട്ടുകളെ വികൃതമാക്കിയത്
അവരല്ല  നിന്റെ അടിയൊഴുക്കിന് തടയണയിട്ടത്
അവരല്ല നിന്റെ  പാതാള സ്മരണകളിൽ കനലിട്ടത്
അവരല്ല നിന്റെ താഴ്‌വാരചായ്‌വിൽ  ബഹുനിലമിനാരം-
കെട്ടിയതു..  നീ അവരെ  വെറുതെ  വിടൂ...

നിന്റെ സൗന്ദര്യ സ്രോതസുകൾ നശിപ്പിച്ചവരുടെ 
കണക്കുകളെവിടെയാ  സൂക്ഷിച്ചത്.. 
മലകൾ തകർത്തവർ, കാടുകയ്യേറിയവർ
പുഴകളെ  വാറ്റിയവർ,  നീർത്തടം  നികത്തിയവർ
മാലിന്യകൂമ്പാരമൊരുക്കിയവർ..
അസന്തുലിതാ മണ്ഡലം  തീർക്കുന്നവർ..
എല്ലാത്തിനുമോ കൂട്ട് നിൽക്കുന്ന വെള്ളക്കോമരങ്ങൾ
ഇവരല്ലയോ  നിന്റെ പുസ്‍തകത്തിലെ..
ചുവന്ന വരയിട്ട  പേരുകൾ..
ഇവരെപ്പോഴും ധനമതഹന്തകൊണ്ട് സംരക്ഷിതർ
ഇവരെപ്പോഴും നിന്നെ മർദിച്ചു നടക്കുന്നവർ
ഇവരെ  തിരഞ്ഞൊന്നു  പിടിക്കുന്ന ശക്തിയായ് നീ വരിക
ശക്തിയായി നീ  വീണ്ടും വരിക..

ആ  പാവമാം നന്മതന്നുറവിടങ്ങളെ  വെറുതെ വിടൂ...
നീ  അവരെ  വെറുതേ  വിടൂ...

-രാജീവ്‌ ഇലന്തൂർ(8/9/18)
x

Wednesday, 5 September 2018

മാലേ

പത്തനംതിട്ടപ്പെണ്ണേ തക തക 
പമ്പതന്നമ്പിളിയെ തക  തക 
കുന്നിന്റെ ഓമനയെ തക  തക 
പട്ടണ പെൺകൊടിയേ...

അമ്പല ദേശങ്ങൾ ആതിരമുറ്റങ്ങൾ 
ആടുന്ന കൺമണിയെ 
പള്ളിമണികൾ കിലുങ്ങുന്ന വേളയിൽ 
ആനന്ദം കൊള്ളുന്നോളേ... 
വേഷങ്ങൾ വർണങ്ങൾ ആകെ തിളങ്ങുന്ന 
സംസ്‌കൃതി സമ്പന്നെയെ...
പത്തനംതിട്ടപ്പെണ്ണേ.. 

പച്ചിലക്കാടുകൾ നീളെ തളിർക്കുന്ന 
വിണ്ണിന്റെ  സൗഭാഗ്യമേ..
പള്ളിയോടങ്ങൾ  തുള്ളിക്കളിക്കുന്ന 
സൗന്ദര്യ തീരഭൂവേ...
താളങ്ങൾ മേളങ്ങൾ ഒന്നായി മാറുന്ന 
കേരള പൊന്മകളെ... .. 
പത്തനംതിട്ടപ്പെണ്ണേ...

പഴമയുടെ ഓണം

പഴമതൻ പാട്ടായ് ഓണം  തെളിഞ്ഞു   
പുതുമയിൽ മാനവർ നന്നേയൊരുങ്ങി 

കതിരോന്റെ  മുറ്റത്തു പൂക്കൾ  വിരിഞ്ഞു
പൂപ്പൊലി പാട്ടിന്റെ താളം മുഴങ്ങി

നിറമുള്ള ഓർമ്മകൾ പാരിൽ നിറഞ്ഞു 
തുമ്പികൾ ശലഭങ്ങൾ പാറിപ്പറന്നു 

നതോന്നത താളങ്ങൾ വഞ്ചിയിൽ  പാടി
പുലികളി കൂട്ടങ്ങൾ തുള്ളിക്കളിച്ചു 

മലനാടിൻ രുചികളാൽ സദ്യ ഒരുക്കി 
പലവിധ  പായസ പാത്രം നിറഞ്ഞു

ഘോഷമായ്  മോദമായ് എതിരേറ്റുവോണം 
മലയാളി മാനസം ഒന്നായ് വിളങ്ങി 


പുഴയായ്

ഒഴുകിയേതോ  വഴികൾ  തേടി 
പഴുതു മൂടിയാ പുഴയായ് 
മിഴിനീരിനാലെ ഞാനലിഞ്ഞു 
തിരശീല വീണൊരു മാറിലായ് 
പറയാനൊരായിരം കഥകളൊക്കെയും 
ബാക്കിയായതു  മാത്രമായി

പൊന്നോണം

മനസില്‍ വിരിയുന്ന
മലരാണീ പൊന്നോണം.. 
പൊന്നോണം..
കനവില്‍ നിറയുന്ന
കഥയാണീ പൊന്നോണം.. 
പൊന്നോണം 

അഴലുകള്‍ മാറ്റുന്ന പുതുനിലവായ്..
അരികിലെത്തീയെന്‍ പൊന്നോണം..
അരികിലെത്തീയെന്‍ തിരുവോണം.
പൊന്നോണം.... (മനസ്സിൽ)

ചിങ്ങമൊരുങ്ങി  ചിരിതൂവീ 
തുമ്പികളാകെ  പാറുമ്പോൾ 
ഓണം  വരവായ് ......ആ...ആ..
ഓണം  വരവായ്..  ഉണരും മനമായ് 
പൂക്കളൊരുക്കും.. മുറ്റമൊരുങ്ങും.. 
നിനവിന്നോരം  തഴുകി..
പൂക്കളൊരുക്കും.. മുറ്റമൊരുങ്ങും.. 
നിനവിന്നോരം  തഴുകി..തഴുകീ... (മനസിൽ..)

പാലോളിപോലെ  ലാവുണർന്നു
വഞ്ചി പാട്ടിൻ   ശീലുണർന്നു 
ഓണം  നിറമായ്..... ആ.. ആ..
ഓണം  നിറമായ്.. ബാല്യം കനിവായ്..
ഊഞ്ഞലിലാടാം..  പലകളികൂടാം.. 
മോദം വരുമൊരു നേരം.. 
ഊഞ്ഞലിലാടാം..  പലകളികൂടാം.. 
മോദം വരുമൊരു നേരം.. നേരം...(മനസിൽ.. )

x

Thursday, 5 July 2018

മറവിയുടെ സംഗീതം

മറന്നു പോയെന്നു 
നടിച്ചവളെന്നെ 
തിരിഞ്ഞൊന്നു നോക്കുവാൻ 
മടിച്ചുവോ.,.?
തിരഞ്ഞു നടന്നൊരാ
കാറ്റിനോടൊന്നു
പറഞ്ഞു ധരിപ്പിച്ചെൻ
ഹൃദയസംഗീതം..
അരുതെന്നു ചൊല്ലിഞാൻ
വീണുമയങ്ങുന്ന
ചിന്താസഞ്ചാര വീഥികൾ
ശൂന്യമൊ..?
കരുതലിൻ പ്രാന്തപ്രദേശങ്ങൾക്കൊപ്പം
കറുത്തിരുണ്ടു പോയുവോ
നിന്റെ മൗനരാഗങ്ങൾ..?
മഴകാറ്റുപോലെ വീശിയാർദ്രമാം
സ്വപനച്ചിറകുകൾ
തഴുകുന്ന എന്റെ സിരകളിലാണോ
നിന്റെസ്ഥാനം..?
നീതന്നെയോർത്തു നോക്കുവിൻ
നിന്നിലെ ഇന്നിന്റെ വെളിച്ചം പകർന്നത്
ഞാനല്ലയോയെന്നു...?
നാട്യങ്ങളെ, നീയിന്നിവളെ ജീവിക്കുവാൻ
പഠിപ്പിച്ചുവോ..നീറുന്ന ഓർമ്മകളുമായ്..

സല്ലാപം


ആദ്യസ്‌നേഹം


സൃഷ്ടികൾ




മാനസസരസ്