സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Sunday, 19 August 2012

ഓണം തിരുവോണം

മനസില്‍ വിരിയുന്ന
      മലരാണീപ്പൊന്നോണം..
കനവില്‍ നിറയുന്ന
      കഥയാണീപ്പൊന്നോണം.
അഴലുകള്‍ മാറ്റുന്ന
      പുതുനിലാവായ്..
അരികിലെത്തീയെന്‍
      തിരുവോണം..
അരികിലെത്തീയെന്‍
      തിരുവോണം.

ചിങ്ങത്തുടിപ്പിന്റെ
       ചിന്തുകള്‍ പാടുന്ന-
പൂത്തുമ്പിയെങ്ങും
        നിറഞ്ഞുനില്‍ക്കെ
ഓര്‍മ്മകള്‍ പൂക്കളം
       ഒരുക്കുന്ന-
തിരുമുറ്റത്തൊരുകോണില്‍
      ഞാനും നിന്നിടുന്നൂ..
ഒരു കോണില്‍
       ഞാനും നിന്നിടുന്നൂ..

ഉത്രാടരാത്രിയില്‍ 
       എത്തുന്ന ലാവിന്റെ
കസവൊളിയിന്നെന്‍
         പുതുശ്ശീലയായ്..
ചന്ദനക്കുറിയിട്ടു 
         ചഞ്ചലമിഴികളാല്‍
ചൈത്രസുഗന്ധിക
         വിരിഞ്ഞു നില്‍ക്കേ..
ഈ ചൈത്രസുഗന്ധിക
         വിരിഞ്ഞു നില്‍ക്കേ..

Sunday, 12 August 2012

നക്ഷത്ര സഞ്ചാരം

ദിക്കുകള്‍ ഏതെന്നറിയാതെ ജനിച്ച-
താരകം ദിക്കോടുദിക്കലഞ്ഞു നടന്നിടുന്നു
കറുത്ത മാനമനോഹരിക്ക് വെള്ളി-
പൊട്ടുകുത്തുകള്‍ക്കിടയില്‍ തിളക്കമായ്

ഭൂമിയില്‍ പിറക്കും മുന്‍പേയെന്നോടു-
കഥകള്‍ പറയാന്‍ തുടങ്ങിയ താരകം-
തലയില്‍ കുറിക്കാന്‍ നാരായമായ്
കാത്തിരുന്ന പോല്‍ കത്തിജ്ജ്വലിക്കുന്നു

വിന്യസിച്ചു ഒരു ജീവിത കഥയിന്നപോല്‍-
കുറിച്ചിട്ടു ശിരസിലെ വേരുപടലങ്ങളില്‍
ജനിച്ചിടാം നിന്റെ പേരിലിന്നീ ഭൂമിയില്‍
കടിഞ്ഞാണ്‍ നിന്റെ കയ്യിലെ ചാട്ടവാറാകരുതെ

ഗ്രഹത്തിന്‍ അഭ്രപാളിയില്‍ ആഴ്ന്നിറങ്ങും
അര്‍ത്ഥവാക്കുകള്‍ കുറിച്ചിടും ജ്യോതിഷലോകം
തെളിച്ചിടും അവ ജാതകമെന്ന മട്ടിലെന്നപോല്‍
പിന്നെ ഹരിച്ചും ഗുണിച്ചുമീ  ജനനമരണാവൃത്തിയില്‍

നക്ഷത്രമെ നീയെന്റെ കഥയാരോടു ചൊല്ലി?
ഇതു രഹസ്യമല്ലയെന്നതു ഞാനറിവൂ
അക്ഷുണ്ണരെന്‍ കിളിവാതില്‍ മുട്ടിവിളിച്ചീ-
അന്തര്‍ലീന തപസില്‍ കഠാരവച്ചു

നക്ഷത്രമെ നീയെന്റെ കവിതയെഴുതിയൊ?
അവാച്യമായതൊന്നുമില്ലെങ്കിലും
ആരൊക്കൊയൊ ഈരടിപദങ്ങളായ്-
താളത്തില്‍ പാടി തിമിര്‍ക്കുന്നു.

ജീവിതരാശി തിരഞ്ഞു ഞാനെന്‍
പൂര്‍ണ്ണഛായയെ അപൂര്‍ണമായ് നോക്കീടവെ
ഗതിവിഗതികള്‍ നിന്റെ കടങ്കഥക്കു-
ഉത്തരം പറയാതെ പകച്ചു നില്‍ക്കുന്നു


Monday, 23 July 2012

ഞാനൊരു ഗംഗ

നേരിന്റെ  നെറുകിലൂടൊഴുകുന്ന ഗംഗയില്‍
ആരിന്നു വിഷവിത്തു പാകി
തിരിഞ്ഞൊന്നു നോക്കൂ ഉത്തംഗമായൊരീ
ജഢയിലെ പുണ്യമാം പ്രണയശൃഷ്ടിയെ

പവിത്രമീ ആത്മാവു ഒഴുകുന്ന പുളിനങ്ങള്‍
പുണ്യമായ്,മാറിയിക്കാലമത്രയും
കാലാന്തരത്തില്‍ ഒളിപ്പിച്ചു വയ്ക്കും
പാപങ്ങളൊക്കെ ഒഴുക്കിക്കളഞ്ഞിടും
മോക്ഷപ്രദായിക ഈ ഗംഗ

ഞാനൊരു ഗംഗ, മനുഷ്യ ഗംഗ
തീരങ്ങളില്ലാതെ ഓളങ്ങളില്ലാതെ
ശാന്തമായ് ഒഴുകുന്ന ഗംഗ
ആരൊക്കെയോ വന്നു സ്നാനം-
ചെയ്തുപോയീ  സ്നേഹഗംഗയില്‍
പിന്നീടു പാപത്തില്‍ച്ചുട്ട രക്തം വീണു-
മലിനമായ് ഈ ഗംഗ
പിന്നെയാരൊക്കെയൊ വലിച്ചെറിഞ്ഞ വിഷവിത്തു-
കിടന്നു മുളച്ചുപോയീസ്നേഹഗംഗയില്‍,
മോചനം കിട്ടിയോ നിനക്കെന്നെസ്നേഹിച്ച-
പാപത്തില്‍ നിന്നുമെന്നേക്കുമായ്

പ്രവാഹം തുടര്‍ന്നു ഞാനാം ഗംഗ-
അനസ്യൂതമെന്നതു തന്നെയോര്‍ത്ത്

വീണ്ടും ഭഗീരഥന്മാരെത്തിടുന്നു
വഴിതിരിച്ചുവിട്ടു മറ്റൊരു മനസിനെ-
പുണ്യമാക്കാന്‍
പുതുപാപങ്ങളേറാന്‍ പോകട്ടെ-
ഞാനിന്നീ ഭഗീരഥനൊപ്പം

Sunday, 15 July 2012

വര്‍ണ്ണവിവേചനം

പകലുണ്ട് രാവുണ്ട് ഭൂമിയില്‍-
മദ്ധ്യേ തേങ്ങുന്ന സന്ധ്യയുമുണ്ട്
പേറുണ്ട് മൃതിയുണ്ട് ഭൂമിയില്‍
മദ്ധ്യേ വിളറിടും മനുജരുമുണ്ട്

ഇരുണ്ടും വെളുത്തും കറങ്ങുന്ന ഭൂമിയില്‍-
ഇരുളിന്റെ വര്‍ണ്ണവ്യത്യാസമുണ്ട്
എങ്കിലും നീയെന്റെ ചോരകാണൂ-
നിറഭേതമില്ലാത്ത ചോരകാണൂ

കാര്‍മേഘമുണ്ട്, തൂവെണ്മേഘമുണ്ടീ-
വാനില്‍,ഉദാത്തമായ് കാണുമോ നീ
ഇരുമേഘപടലമില്ലാതെയിന്നീ ഭൂവില്‍
വര്‍ഷവും ഗ്രീഷ്മവുമുണ്ടോ

അര്‍ക്കരനോടൊന്നു ചോദിപ്പൂഞാന്‍-
രജതമായ് എന്നിലേക്കണയുമോ നീ ?
ഭൂമിയില്‍ സ്വച്ഛത പരത്തുന്ന നേരത്തു-
നിന്നയും ഞാനൊ മറന്നു പോയി
ഈ സൂര്യനും കേണു മറഞ്ഞു പോയി

നിന്റെ വെളുപ്പിനെ എന്നിലേക്കേകുക
നീ കൂട്ടുകാരാ
തുല്യതയില്ലാതെ ദൂരത്തു നില്‍കുന്ന-
സ്നേഹത്തെയേകു നീ കൂട്ടുകാരാ
വകഭേതമില്ലാതെയി,ത്തീണ്ടലില്ലാതെ-
കൈകോര്‍ത്തിരിക്കൂ നീ കൂട്ടുകാരാ
ആകാരമില്ലാത്തൊരാകാശത്തിന്നു നാം
ആലംബമായൊന്നു മാറിനില്‍ക്കാം


Thursday, 5 July 2012

ശവപ്പറമ്പ്

ചാവുഗന്ധം ചുമന്നു  നില്‍ക്കും
ശവപ്പറമ്പിന്‍ കല്ലറക്കാടുകള്‍
കൂരിരുട്ടീന്‍ മറ വീഴിടുമ്പോള്‍
കുരച്ച്കൂവി കരയും ശ്വാനവര്‍ഗം

ആണിനും പെണ്ണിനും ഒരിമിച്ചൊരു-
മണ്ണില്‍ക്കിടക്കാമിവിടെ ജീവകണമില്ലാതെ
ആര്‍ജ്ജിതമായതൊന്നും അരച്ചുതിന്നുവാന്‍
മര്‍ത്യനു കഴിയാത്ത മണ്ണിത്

കോലപ്രേതാദികള്‍ കോമരം തുള്ളും
കൊലക്കായ് വാളെടുക്കാതെ
അത്രിജന്‍ മറഞ്ഞ അമാവാസിയില്‍
പിത്തരസം ബാധിച്ചുന്മത്തരായവര്‍

ക്ഷുദ്രമായ് ദ്രവിച്ചു കിടക്കുംജഡങ്ങള്‍ക്കീടയില്‍
ഉദ്യമം മറന്നലയുന്ന ആത്മാക്കള്‍
കരഞ്ഞിടുന്നു പലകോണുകളിരുന്നു-
പരേതമായ വ്യര്‍ഥമോഹങ്ങളൊര്‍ത്ത്.

ഇക്കാഴ്ചകളൊക്കേ കണ്ടു മടുത്തു-
രിക്കുകയണു ഞാനീ  ശിലാവനികയില്‍
ആരൊക്കൊയൊ വന്നു തിരികൊളുത്തി-
ചിരിമറച്ചു മെല്ലെ മന്ത്രിച്ചിടാന്‍-
പണിതതാണിക്കല്ലറ പിരമിഡുകള്‍.

അണിയത്ത് ഈ ഓര്‍മ്മയുടെ ശവപ്പറമ്പില്‍..!!
അണിയത്ത് ഈ ഓര്‍മ്മയുടെ ശവപ്പറമ്പില്‍..!!

Tuesday, 26 June 2012

ഓര്‍മ്മയുടെ മറവികളില്‍












"മറക്കുമോയെന്നെ നീ.. കാഴ്ച്ചയുടെ അഴങ്ങളില്‍
മറക്കുമോയെന്നെ നീ.. മൊഴികളുടെ ഉച്ചത്തില്‍
മറക്കുമോയെന്നെ നീ..  മനസിന്റെ മാറാപ്പുകളില്‍
മറക്കുമോയെന്നെ നീ.. ഓര്‍മ്മയുടെ കൊടുമുടിയില്‍"

നിന്‍ മിഴിനീര്‍കണത്തിനെന്നെ അറിയാതിരുന്നെങ്കില്‍
നിന്‍ കണ്‍പീലി എന്‍നേര്‍ക്കു കൊട്ടിയടഞ്ഞിരുന്നെങ്കില്‍
നിന്‍ കാഴ്ച്ചക്കു  തിമിരം ബാധിച്ചിരുന്നെങ്കില്‍
മറക്കാം- നിനക്കെന്നെ കാഴ്ചയുടെ ആഴങ്ങളില്‍


നിന്‍ ചുണ്ടുകള്‍ നാണിച്ചു വിറച്ചിരുന്നില്ലെങ്കില്‍
നിന്‍ മൊഴികളെനിക്കു കാവ്യഗീതികളല്ലെങ്കില്‍
നിന്‍ മാറ്റൊലികളെന്‍ മുന്നില്‍ മൂകമാരുന്നെങ്കില്‍
മറക്കാം- നിനക്കെന്നെ മൊഴികളുടെ ഉച്ചത്തില്‍

നിന്‍ മാനസകോട്ടയിലെന്നെ ബന്ധിച്ചിരുന്നില്ലെങ്കില്‍
നിന്‍ ഹൃദയത്തുടിപ്പുകളെന്നെ മന്ത്രിച്ചിരുന്നില്ലെങ്കില്‍
നിന്‍ മനസില്‍ ഞാനെന്ന കേടു ബാധിച്ചിരുന്നില്ലെങ്കില്‍
മറക്കാം- നിനക്കെന്നെ മനസിന്റെ മാറാപ്പുകളില്‍

നിന്‍ നിനവിന്‍ ഹസ്തങ്ങളെന്നെ തിരഞ്ഞിരുന്നില്ലെങ്കില്‍
നിന്‍ നീര്‍ച്ചാലുകള്‍തന്‍ ഉറവിടം ഞാനല്ലയെങ്കില്‍
നിന്‍ ഓര്‍മ്മക്കു എന്നെയോര്‍ത്തു മറവിസംഭവിച്ചെങ്കില്‍
മറക്കാം- നിനക്കെന്നെ ഓര്‍മ്മയുടെ കൊടുമുടിയില്‍

Thursday, 21 June 2012

കടത്തുകാരന്‍

ഇരുകര ഇരുപതു തുഴപ്പാടുകൊണ്ടെ-
റിഞ്ഞു തുഴഞ്ഞിടും കടത്തുകാരാ..


ഞാനൊന്നു പുക്കു നിന്റെ തോണിയിതേലും
തുഴഞ്ഞോളൂ തുഴഞ്ഞോളൂ ഞാനുമുണ്ടെ..

തലേക്കേട്ടും കാവിമുണ്ടും നനഞ്ഞിട്ടില്ല
കഴക്കോലും ഊന്തിയിന്നു നില്‍ക്കുന്നിത..


പറഞ്ഞിടും ഇന്നാട്ടിലേ  കഥകളൊക്കെ

കഴുത്തോളം വെള്ളമുണ്ടെന്നുറക്കെപ്പാടും..
 
കൈകള്‍രണ്ടും താളത്തില്‍ തുഴയമര്‍ത്തും
നൗകയിന്നു മറുകര എത്തിച്ചിടാന്‍..


ഒഴുക്കെല്ലാം വെടിപ്പാക്കി പാറിച്ചിടും
കാഴ്ചക്കാര്‍ ഞങ്ങളെല്ലാം കളിപ്പാവകള്‍..

അഞ്ചുപേരുടെ അഞ്ചുരൂപ കടത്തുകാശ്

അഞ്ചുവയറു നിറച്ചിടാന്‍ വഞ്ചിതള്ളുന്നൂ..

നഞ്ചുമില്ല നാണ്യമില്ല അറകളില്‍..
പുഞ്ചിരിച്ചു മൊഞ്ചുകാട്ടി വഞ്ചിതള്ളുന്നു...

Saturday, 16 June 2012

സ്വം

കാറ്റുവന്നണച്ചിടാതെ കാക്കുന്നു-
യെന്നിലെ അണയാത്ത ദീപത്തെയിന്നും
ചകിതനായ് ജീവിതത്തിരയെണ്ണിയീ-
തീരത്തു മണല്‍ത്തരിപുല്‍കിനില്പൂ

ഇന്നെന്‍ ഹൃത്തിനെ രണ്ടായിമുറിച്ചിടാ-
ലെനിക്കൊരു ഭ്രാതാവിനെ പ്രാപ്യമൊ.
കഥകള്‍പറഞ്ഞിരിക്കാനും,കാലം
പാടുന്ന കവിതകള്‍ ഏറ്റുചൊല്ലാനു-
മെനിക്കൊരു ഭ്രാതാവിനെ പ്രാപ്യമൊ.

അമ്പരമുറ്റത്തിനിയുമലങ്കാരമില്ല-
യിന്നെന്‍ മനസും തീരവുമൊരുപോലെ.
അശ്രുകണങ്ങളാല്‍ മറ്റൊരാഴി-
തീര്‍ത്തിടുവനിനി ത്രാണിയുമില്ല

സ്വന്തമെന്തന്നറിയതെ,കേണു-
സോപാനസംഗീതം പാടിയെന്‍ മനസിന്‍-
നട തുറക്കട്ടെ ഞാനിന്നു,ദേവനെ
കണ്ടു കണ്‍പാര്‍ത്തു നിന്നിടട്ടെ.

ഞാനും പിന്നെ ഞാനും മാത്രമായിന്നു-
കൈകള്‍കോര്‍ത്തു ചുറ്റിനടന്നിടാമീ-
സ്വച്ഛന്ദ തീര പ്രദക്ഷിണവഴിയില്‍ -
കുറുകുന്ന പ്രാവുകള്‍ സാക്ഷിയായ്

Monday, 11 June 2012

ജന്മദിനം,ഒരു കുറിപ്പ്

ഒരു ദിനം കൂടി കറുത്തിരുണ്ടു-
കണ്‍ മൂലയിലൊളിക്കാനൊരുങ്ങവെ
തിരികെയൊരു യാത്രയിതസാധ്യമെന്ന-
തോന്നലിലൊരു ജന്മദിനം പോകവെ

പൊഴിഞ്ഞ നക്ഷത്രപ്പൂക്കളെയീ ധരയില്‍-
വെട്ടിക്കീറി തിരഞ്ഞുനോക്കിയൊരു
പുഷ്പവര്‍ഷം നടത്താന്‍, ഒരു
വര്‍ണപ്രതല പ്രതാപ പൊന്നാടയൊരുക്കാന്‍

കഴിഞ്ഞയാത്രയിലെ കാലടി തിരയാന്‍
ഭൂതക്കാണ്ണാടി  ഒരുക്കിയിതെന്‍ ജീവിത-
താളുകളില്‍,ഈ പഴയഗ്രന്ഥങ്ങളില്‍.
എഴുതിവച്ചിരുന്നൂ ഓര്‍മ്മാക്ഷരങ്ങള്‍

അച്ഛ്നോടൊപ്പം..
മ്മയോടൊപ്പം.. നടന്ന-
വഴികളെ നന്ദിയോടെ സ്മരിക്കാമീദിനത്തില്‍
കുറുക്കുവഴികളില്ലതെ കടന്നുപോയ്
ഇക്കാലമത്രയും നേര്‍വഴിമാത്രമായവര്‍ മുന്നിലും

വര്‍ഷം ഒന്നുകൂടി കുറിച്ചിടാമീദിനത്തില്‍
ഒരു പുരാവസ്തുവിന്‍ പിറവിക്കായ്
ദ്രവിച്ചൊടുങ്ങട്ടെ പുത്തന്‍ ജീവിത-
ച്ചൊവയുടെ  കറുത്തക്ലാവുപിടിച്ച്..

Friday, 8 June 2012

മഞ്ചാടി

തിളങ്ങും കണ്ണുകള്‍,ഒരു നിലാപുഞ്ചിരി
അതായിരുന്നെന്‍ ചിറകുമുളക്കും ബാല്യം
എല്ലാം തുടിക്കുന്ന പ്രായം, ആഗ്രഹിക്കും പ്രായം
മനസുകള്‍ തിരിച്ചറിയാത്ത കാലം

വളപ്പൊട്ടുകളായിരം വര്‍ണം വിതറിടും
കുരുന്നിലകളും വിശറിയായ് മാറിടും
വെയിലും നറുനിലാവായ് മാറിടും
ഞങ്ങളാ മരച്ചുവട്ടില്‍ ഇരുന്നിടുമ്പോള്‍

അക്കരക്കരയിലേക്കെന്‍ ബാല്യത്തെ-
വലിച്ചെറിഞ്ഞു, അവിടെത്തളിര്‍ത്തുപുതു-
മഞ്ചാടിമരങ്ങള്‍,പൊഴിഞ്ഞു മഞ്ചാടിമുത്തുകള്‍-

അവിടെ വീണ്ടും പുതുബാല്യങ്ങളുണ്ടാക്കി

വഴിമാറാത്തിരീ നദിയും,പെയ്തുതീരാത്ത മഴകളും
അപ്പൊഴുമീ മഞ്ചാടിമണികളാരെയോ തിരഞ്ഞിരുന്നു
ഒരു പുഞ്ചിരിയെ,ഒരു ബാല്യത്തെ
നിങ്ങള്‍ക്കൊപ്പം ഉല്ലസിച്ചിടുവാനിനി ഞാനില്ലെ??

എല്ലാം പോയ്മറഞ്ഞിടാം..
എല്ലാം എവിടെയൊ പോയ് മറഞ്ഞിടാം..
കമ്പ്യൂട്ടറായ്.. ഇന്റെര്‍നെറ്റായി..
ടെലിവിഷനായ് പോയ് മറഞ്ഞിടാം..