സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Saturday, 26 September 2015

കേരളനാട്

പൂമാനം വിരിയുന്നു
മലയാളം ഉണരുന്നു
ഹരിതാഭം ഉയരുന്നു
കരയാകെ പടരുന്നു
തൂശനില തുമ്പച്ചോറിൽ
മനമാകെ നിറയുന്നു

കാറ്റുമൂളി കോട്ടകത്തകങ്ങളും
         പാട്ടുപാടി നീലേശ്വരറാണി.
തെയ്യംതിറ തുള്ളുന്നൊരു കാവും
         പയ്യാമ്പല തീരത്തൊരു തോടും
ചുരമുണ്ട് കാടുണ്ട് മേടും, കുന്നിൽ
         കുളിരിന്റെ മാറാപ്പി൯ ശീലും
കല്ലായിത്തീരത്തൊരു ഹൽവാമണവും
         ബിരിയാണിച്ചെമ്പിന്റെ താളം
തുഞ്ചൊത്തൊരു ഗീതം ദഫ്മുട്ടി൯ താളം
          മൈലാഞ്ചിമൊഞ്ചൊത്ത പെണ്ണും
നിളചാരുത വാഴുന്നൊരു ഭൂവും
          നെല്പാടക്കതിരി൯ പൊന്നൊളിയും
പൂരം പൊടിപൂരം പുലിമേളം
           തെരുവോരം കലാമേളം

ചീനവയലൂഞ്ഞാലി൯ കായലി൯തീരം
          ആഴിപ്പരപ്പിൽ കപ്പലോട്ടം
അക്ഷരനഗരിത൯ ഹൃത്തിൽപ്പടരും
           മാ൪ഗംകളിപ്പാട്ടി൯ പതം
തേക്കടിക്കായലും പെരിയാറി൯ ഭംഗിയും
           നീലക്കുറിഞ്ഞിത൯ പൂമണവും
കായൽപ്പരപ്പിലായ് കെട്ടുവള്ളം പിന്നെ,
          പുഞ്ചപ്പാടത്ത് താറാക്കൂട്ടം
വഞ്ചിപ്പാട്ടിന്റെ താളവും പമ്പയാറി൯ തീരവും
          നാട്ടുഭംഗിയായ് പടയണി
വേണാടുനാടിന്റെ മഹിമ കൊതിച്ചി-
           ട്ടിലം വേണ്ടെന്നു ചൊല്ലിടാം
പത്മനാഭ൯ വാഴുന്ന നാട്ടിലെ
          രാജ ചാരുത വാഴ്ത്തീടാം

Tuesday, 8 September 2015

കൃഷ്ണാമൃതം

സ്വരമുണ൪ത്തിയ വഴികൾ 
നീളേ മുത്തു പൊഴിയുമ്പോൾ..
വേണുഗായകാ.. മന്ദഹാസം
ഉള്ളിൽ നിറയുന്നൂ....

തിരുമുടിയ്ക്കുള്ളിൽ വീശി-
നിന്നൊരാ പീലി കണ്ടപ്പോൾ..
ഗോപനായകാ.. നയനമാകെ
വ൪ണ്ണമേഴും കണ്ടു..

വെണ്ണതൂവും ഉറി കമഴ്ത്തി നീ-
കുസൃതി കാട്ടുമ്പോൾ..
നീലവ൪ണ്ണാ.. നാവിലാകേ
രസമുണരുന്നൂ...

യമുനയോരത്ത് പ്രേമഭാജ്യമായ്
പൂത്ത് നില്ക്കുമ്പോൾ..
ഗോപികരമണാ.. ലോകമാകെ
പ്രണയം വിരിയുന്നൂ...

Wednesday, 5 August 2015

മാദനി

പിന്നെപ്പറയാമെന്നു കരുതിയ വാക്കുകൾ 
ചിന്നിച്ചിതറിയെന്തോ പറഞ്ഞു..
കന്നിനിലാവിൽ കറുകപുല്ത്തകിടിയിൽ 
നിന്നെ മുറുകെപ്പിടിച്ചു കിടന്നു.. 

പിച്ചകപ്പൂവിന്റെ ഗന്ധം ചൊരിഞ്ഞു നീ 
അച്ചാരം വാങ്ങുവാൻ വന്നവളോ
കണ്ണുതുറക്കാതെ കേൾക്കാതെ  നീ 
വീണ്ടും അശക്തയായ് ശയിയ്ക്കുന്നു..
കണ്ണുതുറക്കാതെ കേൾക്കാതെ  നീ 
വീണ്ടും അശക്തയായ് ശയിയ്ക്കുന്നു..

പ്രേമം ജനിയ്ക്കാതെതന്നെ  മരിച്ചു 
കാമം പക്ഷെ പലതായ് ജനിച്ചു 
രോമകൂപങ്ങളിൽ തളിർത്തിട്ട-
കാമം നിന്നെ വിഴുങ്ങുവാൻ തുടങ്ങി..
രോമകൂപങ്ങളിൽ തളിർത്തിട്ട-
കാമം നിന്നെ വിഴുങ്ങുവാൻ തുടങ്ങി..

അച്ചാരവുമില്ല,  പ്രേമവുമില്ല;
തുച്ഛ്മാം  ജീവിതം, ബാക്കിയായ് നിന്നിടും !
തുടർക്കഥ പാടുവാൻ മാനവർ
പഠിച്ചതറിയാതെ നീ അലയുന്നു..
തുടർക്കഥ പാടുവാൻ മാനവർ
പഠിച്ചതറിയാതെ നീ അലയുന്നു..
  

Wednesday, 1 July 2015

രാഗിണി

പഴയൊരോ൪മ്മത൯ ഓളപ്പരപ്പിൽ
അലയുന്നു രാഗരേണു

ശിഥിലമായ് രാഗം പരാഗമായ്

അലയുന്നു തീക്കാറ്റിലൂടെ.

ഗഗനവാരിദം തഴുകാത്തവീഥികൾ

തേടി മഴയായ് മാറിയിട്ടും

പാൽച്ചുരത്തിയ സ്നേഹമന്ത്രം

പതിവായ് പറഞ്ഞിട്ടും.

മറന്നില്ല ചിന്നിച്ചിതറയ

വളപ്പൊട്ടുപോലുള്ളീ രാഗിണിയെ..

മാനസകാന്തിയിൽ താരകമായ്

ജ്വലിച്ചു വിട൪ന്നു നില്പൂ..

ഒടുക്കമില്ല,സിരകളിൽ രക്തം

തുടിക്കുന്ന കാലമത്രയും.

കിനാവേലിയിൽ,ശലഭമായ് പാറുമതിൽ

നീന്റെയോ൪മ്മകൾ ചുറ്റിപ്പടരുമ്പോൾ!

ഓളം ശമിയ്ക്കില്ലീപ്പരപ്പിൽ

പകരം വേലിയേറ്റമുണ്ടായിടാം

Monday, 18 May 2015

സത്യം

മറനീക്കി വന്നൊരു "സത്യം"
മഷിത്തണ്ടെഴുത്തു പോൽ
തെളിയാതെ നിന്നൂ..
സ്വരൂപമെന്തെന്നറിയാതവൾ
പകച്ചു നിന്നു.

സത്യമേ നിനക്കു നിറമില്ല, പക്ഷേ
പകരുന്നായിരം നറഭേദങ്ങൾ
രൂപമില്ലായിരം രൂപാന്തരങ്ങളായ്..
നൂറിടം വാഴുന്ന കാലമത്രേ!
ശൂന്യതയുടെ തിരശീല നീക്കി നീ..
അഗ്നിച്ചിരാതുകൾ തെളിക്കൂ..
പടരുന്ന വാചാല വാക്യത്തെ നീ..
വാഗ്മിയായ് വേഗം എരിയ്ക്കൂ..
സത്യമേ നിനക്കു കണ്ണുകൾ വേണം..
കയ്യും കയ്യിലൊരു പടവാളും വേണം..
അല്ലെങ്കിലിവിടെ യഥാ
ഗാന്ധാരിപുത്ര൪ വിലസും..

Saturday, 7 February 2015

ഏകാകിനി

മൃദുരാഗം വനികയിൽ ലയമായ്
ഹരിതാഭം മിഴികളിൽ സ്വരമായ്..
      മധുരമാം ലഹരിയിൽ മനമിതാ
      ധരണിത൯ മാറിൽ ഉലയുന്നൂ..

ഹ്രസ്വമാം ജഗത്ജീവിതം
പുല൪വെയിൽ നുണയുന്നു..
      നിഴലുകൾ നീളയായ് മെല്ലേ
      സന്ധ്യത൯ കരളിൽ അലിയുന്നൂ..

നിലാവിന്റെ മദഗന്ധമൊഴുകിയ
രാവുകൾ നിശബ്ദമായ്..
      നീ൪മിഴിപീലികൾ അലയുന്നു..
      സ്മൃതിവേലികൾ തഴുകുമ്പോൾ

മറയുന്ന സംക്രാന്തി പുഷ്പങ്ങളായ്
ചിരികൾ പൊഴിച്ചിട്ടു-
സ്വച്ഛന്ദ രാവുകൾ അന്യമായ്..
       "വിദൂരം വീണ്ടും വിജനമായ്"

Thursday, 22 January 2015

വരൂ വരദേ

വരൂ വരദേ അരികില്‍
തരൂ സ്വരാഗ ജതികള്‍
മനം മനോജ്ഞം ധരയില്‍
സ്വനം സ്വകാര്യ മധുരം

സദാ വിചാര സരണി
മുദാ പ്രവാഹ കരണി
ലയം നിദാനം എന്നില്‍
മയം നിത്യമാം സ്നേഹം

Wednesday, 15 October 2014

കാവിലൊരു മേളം

കാവിലൊരു മേള-
     മതു പടയണിത്താളം
വന്ദിച്ചു നിന്നു
    നിലാവിന്റെ വെട്ടം
മണലില്‍ തരികളെ
    തൊട്ടിലാക്കി
ആടിത്തുടങ്ങി
    പിശാചു മൂര്‍ത്തി.
 
ദേവിചരിതം
   ഒഴുകുന്ന ഗീതം
പാടുന്നചുണ്ടില്‍
    മാറ്റൊലിത്താളം
ഉള്‍ത്തടം വിങ്ങും
    കണ്ണിലെല്ലാം
തുടിക്കുന്ന താളം
    പടയണിത്താളം

കളരിയിലെത്തുന്നു
   കോലം
ഭക്തിയില്‍ മുങ്ങിയ
   നേരം
കൈമണിത്താളം
   തപ്പുതാളം
ഉയരുന്നു നെഞ്ചിന്റെ
  ജീവതാളം

Friday, 30 May 2014

കുരുവിക്കൂട്

മുറ്റത്തുള്ളൊരാ
മരച്ചില്ലയിലൊരുകൂടു
കണ്ടവള്‍ മധുരഹാസം തൂവി.

ചെറുനാരുകളെത്ര
കോര്‍ത്തുകൊണ്ടാ
മലര്‍ക്കുടം പോലൊരു കൂട്.

തെന്നലില്‍
സ്പര്‍ശമേറ്റിട്ടൂയലാടി
കളിച്ചിരുന്നൊരാ കൂട്ടില്‍

കളകളം പാടിയിരുന്നൊരു
കുരുവിയെകണ്ടവള്‍
ആകാംഷപൂണ്ടാല്‍.

മെല്ലെ പടികേറി
പുരപ്പുറമെത്തിയനേരമാ തൂവല്പക്ഷി
പറന്നുമാറി ദൃക്കയച്ചു.

പിന്നെയാക്കൂടിന്റെ-

യുള്ളിലേക്കായ് കണ്ണയച്ചവള്‍
എകാഗ്രമായ് നിന്നു.

ചെറുവെള്ളാരം
കല്ലുകള്‍പോല്‍ മൂന്നുമുട്ടകള്‍
കണ്ടുതന്‍ മനം കുളിര്‍ത്തു.

തിരിഞ്ഞൊന്നു നോക്കിയനേരം
അമ്മക്കുരുവിയും  അവളുടെ ഉദരത്തി
ലേക്കു നോക്കുന്ന പോല്‍

അവിടെയുമുണ്ട്
പിറവിക്കായ്
കാത്തിരിക്കുന്നൊരമ്മമനസ്സ്.

Wednesday, 2 April 2014

കാറ്റ്

മിണ്ടാതെപോയ കാറ്റിന്റെ 
         കൂടെയെന്റെ
ആത്മാവും ഊര്‍ന്നു
           പോകയായ്..

ചിതറിക്കിടക്കുന്ന 
          നഗ്നപുഷ്പത്തിന്‍
സുഗന്ധവും  
        എന്റെ കൂടെവന്നു

പാഴ്മരച്ചില്ലയില്‍ 
        ഉറങ്ങിനിന്നിടും
പഴുത്തിലകളും 
        കൂട്ടമായ് വന്നു

നിലാവിന്റെ 
         നിശബ്ദവലയമിക്കാറ്റില്‍
ചൂളം വിളികളായ്
          ഭേദിച്ചുപോയ്

തണുത്തഭൂമിതന്‍ 
         മാറില്‍തെന്നി-
യാകാശം താണ്ടി 
         പായുന്ന കാറ്റേ

താഴേക്കു നോക്കൂ..
         എന്റെ മെയ്ത്തടം
നിദ്രയില്‍ത്തന്നെ, 
          നിദ്രയില്‍ത്തന്നെ.

പ്രഭാതംവരെ 
          കാത്തുകിടക്കുമെന്‍
ദേഹത്തിലേക്കാത്മാവിനെ
          മടക്കിടുക.

ഉണരട്ടെ ഞാന്‍ 
         ആ പുലരിയില്‍
വീണ്ടുമാക്കാറ്റായ് 
           എന്നെ ചുറ്റിനടക്കൂ..